രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങുന്നു

Advertisement

മുംബൈ: രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് ഒരുകാലത്തുമുണ്ടാകാത്തതരത്തിൽ വിദേശ നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങുന്നു.

2008ലെ ആഗോള സാമ്ബത്തിക പ്രതിസന്ധിയുടെ കാലത്തുപോലുമുണ്ടാകാത്ത അത്ര നിക്ഷേപം രാജ്യത്തുനിന്ന് വിദേശ നിക്ഷേപകർ തിരികെയെടുത്തുകൊണ്ടുപോയി.

ഇന്ധന വിലവർധന അനിവാര്യമായിരിക്കെ അതുയർത്തുന്ന പണപ്പെരുപ്പ ഭീഷണിയാണ് വിദേശ നിക്ഷേപകരെ ഇപ്പോൾ ഭയപ്പെടുത്തുന്നത്.

സെൻസെക്‌സ് എക്കാലത്തെയും റെക്കോഡ് ഉയരം കുറിച്ച 2021 ഒക്ടോബറിനു പിന്നാലെതന്നെ വിദേശ നിക്ഷേപകരുടെ പാലായനം തുടങ്ങിയിരുന്നു. റഷ്യ-യുക്രൈൻ സംഘർഷംകൂടിയായപ്പോൾ പിന്മാറ്റത്തിന് വേഗംകൂടി.

എക്‌സ്‌ചേഞ്ചുകളിൽനിന്ന് ലഭിക്കുന്ന വിവരപ്രകാരം ഈയാഴ്ചയിലെ ആദ്യ രണ്ടുദിവസംമാത്രം 15,244 കോടി(2 ബില്യൺ ഡോളർ)രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. കഴിഞ്ഞയാഴ്ചയിലെ റെക്കോഡ് വിറ്റൊഴിക്കലിനുശേഷമാണ് രണ്ടുദിവസംകൊണ്ട് ഇത്രയും തുക പുറത്തേയ്‌ക്കൊഴുകിയത്. 22,100 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞയാഴ്ച ഇവർ വിറ്റൊഴിഞ്ഞത്. സെപ്റ്റംബർ 30 മുതലുള്ള കണക്കുനോക്കുകയാണെങ്കിൽ പിൻവലിച്ചത് 1.45 ലക്ഷം കോടി രൂപയാണെന്നുകാണാം.

കോവിഡിനുശേഷം 2020 മാർച്ചിൽ വിപണി കുത്തനെ ഇടിഞ്ഞതിനുശേഷം രാജ്യത്തെ വിപണിയിലെത്തിയ വിദേശ നിക്ഷേപത്തിന്റെ പകുതിയോളം ഇതിനകം രാജ്യത്തിന് പുറത്തേയ്‌ക്കൊഴുകി. രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്താനിത് കാരണമാകുകയുംചെയ്തു. ഇതൊക്കെയാണെങ്കിലും ആഭ്യന്തര നിക്ഷേപകരുടെ തുടർച്ചയായ വാങ്ങൽ അതിരൂക്ഷമായ തകർച്ചയിൽനിന്ന് വിപണിയെ താങ്ങിനിർത്തി. രാജ്യത്തെ ഫണ്ടുകൾ സെപ്റ്റംബർ മുതൽ 25,000 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

സെൻസെക്‌സ് ഒക്ടോബറിലെ റെക്കോഡ് നിലവാരത്തിൽനിന്ന് 10ശതമാനമാണ് തകർച്ചനേരിട്ടത്. എം.എസ്.സി.ഐ ഏഷ്യൻ പസഫിക് സൂചികയാകട്ടെ മാർച്ചിൽ 4.1ശതമാനവും. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ ആഘാതം രണ്ടു പാദങ്ങളിലെങ്കിലും രാജ്യത്തെ ബാധിക്കുമെങ്കിലും പരിമുറുക്കം തണുക്കുമ്പോൾ വിദേശ നിക്ഷേപകർ പോയതുപോലെ തിരിച്ചെത്തുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ജിഡിപിയിലെ മുന്നേറ്റവും വരുമാനവളർച്ചയും അവരെ മോഹിപ്പിക്കുകതന്നെചെയ്യും.

Advertisement