ഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല: കോടതി

വിവാഹശേഷം ഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും അതിനെ ക്രൂരതയായി കാണാനാകില്ലെന്നും ഡല്‍ഹി ഹൈക്കോടതി. വിവാഹിതയായ ഒരു സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത് ഒരു വേലക്കാരിയുടെ ജോലിക്ക് തുല്യമല്ലെന്നും കോടതി വ്യക്തമാക്കി.
ഭാര്യ വീട്ടു ജോലി ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിവാഹ മോചനത്തിനായി ഭര്‍ത്താവ് കുടുംബക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കുടുംബക്കോടതി വിവാഹമോചനം അനുവദിക്കാത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ചില കുടുംബങ്ങളില്‍ ഭര്‍ത്താവ് സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുകയും ഭാര്യ വീട്ടു ജോലിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ഭാര്യ വീട്ടു ജോലികള്‍ ചെയ്യും എന്ന് ഭര്‍ത്താവ് ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഭാര്യ വീട്ടുജോലികള്‍ ചെയ്യില്ലെന്നും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്നുവെന്നും ഭര്‍ത്താവ് ആരോപിച്ചു. ഭാര്യക്ക് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ മറ്റൊരു വീട് നിര്‍മിച്ച് താമസം മാറിയെന്നും എന്നിട്ടും പ്രശ്നങ്ങള്‍ മാറിയില്ലെന്നുമാണ് ഭര്‍ത്താവ് ആരോപിച്ചത്. എന്നാല്‍ വീട്ടുജോലികള്‍ ചെയ്തിരുന്നെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ തൃപ്തരായില്ലെന്നും ഭാര്യയും വാദിച്ചു. ഇരുവര്‍ക്കും ജനിച്ച മകനെ കാണാന്‍ ഭാര്യ സമ്മതിച്ചില്ലെന്നും ഭര്‍ത്താവ് ആരോപിച്ചു. 2007-ലാണ് ഇരുവരും വിവാഹിതരായത്. 2008-ല്‍ ഒരു മകന്‍ ജനിച്ചു. തന്നോടും കുടുംബാംഗങ്ങളോടും ഭാര്യയുടെ കലഹവും വിട്ടുവീഴ്ചയില്ലാത്തതുമായ പെരുമാറ്റവും കാരണം വിവാഹം തുടക്കം മുതല്‍ പ്രശ്നങ്ങളായിരുന്നുവെന്നാണ് ഭര്‍ത്താവ് അവകാശപ്പെട്ടു.

Advertisement