സംവിധായകന്‍ ലോകേഷിന്‍റെ മാനസികനില പരിശോധിക്കണം ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ലോകേഷ് കനഗരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ലോകേഷിന്‍റെ ലിയോ കണ്ട മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ. സംവിധായകന്‍ ലോകേഷിന്റെ മാനസികനില പരിശോധിക്കണം എന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.

ലോകേഷ് തന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന ലോകേഷിന് ക്രിമിനൽ മനസ്സാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നുണ്ട്. ലോകേഷ് സംവിധാനം ചെയ്ത് ദളപതി വിജയ് പ്രധാന വേഷത്തില്‍ എത്തിയ ‘ലിയോ’സിനിമ ടിവിയിൽ കാണിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

‘ലിയോ‘കണ്ടു തനിക്ക് മാനസിക സമ്മർദം അനുഭവപ്പെട്ടുവെന്നും ഹര്‍ജിക്കാരനായ രാജാമുരുകൻ ആരോപിക്കുന്നു. ഇതിന്
നഷ്ടപരിഹാരമായി 1000 രൂപ നൽകണമെന്നും ഹര്‍ജിയിലുണ്ട്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

വിജയ് നായകനായി ലിയോയാണ് ലോകേഷ് സംവിധാനം ചെയ്ത് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വൻ ഹിറ്റായി മാറിയതും. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ നായകനായി എത്തിയപ്പോള്‍ ലിയോ വിജയ്‍യുടെ എക്കാലത്തെയും ഹിറ്റായി മാറുകയായിരുന്നു. തൃഷയായിരുന്നു ലിയോയിലും വിജയ്‍യുടെ നായിക. വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടിയില്‍ അധികം നേടിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

അടുത്തതായി രജനികാന്തിനെ വച്ച് ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലോകേഷ് കനകരാജ്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിച്ചേക്കും എന്നാണ് സൂചന. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേ സമയം ലോകേഷ് നിര്‍മ്മിച്ച് വിജയകുമാര്‍ പ്രധാന വേഷത്തില്‍ എത്തിയ ഫൈറ്റ് ക്ലബ് എന്ന ചിത്രം അടുത്തിടെ റിലീസായിരുന്നു.

Advertisement