രജൗരി ഏറ്റുമുട്ടലിൽ ഒരു സൈനികന് കൂടി വീരമൃത്യു,രണ്ടു ഭീകരരെ വധിച്ചു

Advertisement

ജമ്മുകശ്മീർ രജൗരി ഏറ്റുമുട്ടലിൽ ഒരു സൈനികന് കൂടി വീരമൃത്യു.ഏറ്റുമുട്ടലിൽ ഇതുവരെ അഞ്ചു സൈനികർക്കാണ് ജീവൻ നഷ്ടമായത്.ശക്തമായി തിരിച്ചടിച്ച സൈന്യം രണ്ടു ഭീകരരെ വധിച്ചു.മേഖലയിൽ സൈനിക നടപടി പുരോഗമിക്കുകയാണ്.

ഇന്നലെ രാവിലെ മുതൽ ആരംഭിച്ചതാണ് രജൗരി കലക്കോട്ട് വനമേഖലയിലെ സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടൽ.ഭീകര സാന്നിധ്യത്തെ തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിലെത്തിയത്.ക്യാപ്റ്റൻമാരായ എം.വി പ്രാഞ്ജൽ,ശുഭം ഗുപ്ത,ഹവിൽദാർമാരായ അബ്ദുൽ മജീദ് ,എൻ കെ സഞ്ജയ് ബിഷ്ത്,പാരാ ട്രൂപ്പർ സച്ചിൻ ലോർ
എന്നി സൈനികരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.കൂടുതൽ സേനയെ വിന്യസിച്ച് ശക്തമായ തിരിച്ചടി നടത്തിയ സൈന്യം ലഷ്കർ ഇ തൊയ്ബയുടെ കൊടും ഭീകരൻ ക്വാറി ഉൾപ്പെട്ടെ രണ്ടുപേരെ വധിച്ചു.കഴിഞ്ഞ ഒരു വർഷമായി രജൗരി പൂഞ്ചിൽ ഭീകര പ്രവർത്തനങ്ങൾക്കായി ക്വാറി തമ്പടിച്ചിരുന്നുവെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.ഡാൻഗ്രി കാണ്ടി ആക്രമണങ്ങളുടെ സൂത്രധാരൻ ഇയാളാണെന്നും ഐ ഇ ഡി സ്ഥാപിക്കുന്നതിൽ വിദഗ്ധനും സ്നൈപ്പർ പരിശീലനം ലഭിച്ച ഭീകരനുമാണ് ക്വാറി എന്നും സൈന്യം വിശദീകരിച്ചു. കലക്കോട്ട് വനമേഖല കേന്ദ്രീകരിച്ച ശക്തമായ സൈനിക നടപടി പുരോഗമിക്കുകയാണ്.

Advertisement