ഛത്തീസ്ഗഡില്‍ വോട്ടെടുപ്പിനിടെ സ്ഫോടനം; ഐടിബിപി ജവാന് വീരമൃത്യു

റായ്പൂർ: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ വോട്ടിങ് അവസാനിച്ചു. 70 നിയമസഭ സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ അഞ്ച് മണി വരെ 67.34 ശതമാനം പോളിങ് രേഖപ്പെടുത്തി. അതിനിടെ, ഗരിയബാന്ദില്‍ നക്സലേറ്റുകള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഒരു ഐടിബിപി ജവാൻ വീരമൃത്യു വരിച്ചു.

90 അംഗ നിയമസഭയിലെ നിർണായകമായ 70 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 2018 ല്‍ ഈ മേഖലയില്‍ നിന്ന് 51 സീറ്റുകള്‍ ലഭിച്ചതാണ് കോണ്‍ഗ്രസിനെ ഭരണം നേടിക്കൊടുത്തത്. ഏഴിന് 20 മണ്ഡലങ്ങലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 78 ശതമാമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടന്നത്. നക്സൽ ബാധിത മേഖലയായ ബിന്ദ്രാൻവാഗഡിലെ അഞ്ച് പോളിങ് ബൂത്തുകളില്‍ എഴ് മുതല്‍ വൈകിട്ട് മൂന്ന് വരെയായിരുന്നു പോളിങ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഉപമുഖ്യമന്ത്രി ടിഎസ് സിംഗ്ദേവ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അരുൺ സാവു, ഉള്‍പ്പെടെയുള്ളവർ രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്.

മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ സ‍ർക്കാരിന്‍റെ പ്രകടനത്തിലും നെല്ല് സംഭരണത്തിന് കൂടുതല്‍ തുകയെന്നത് ഉള്‍പ്പെടെയുള്ള ജനകീയ വാഗ്ദനങ്ങളിലുമാണ് സംസ്ഥാനത്ത കോണ്‍ഗ്രസ് പ്രതീക്ഷ. ഏകപക്ഷീയ മത്സരാണ് നടക്കുന്നതെന്നും കോണ്‍ഗ്രസിന് 75 സീറ്റ് ലഭിക്കുമെന്നും മുഖ്യമന്ത്രി ഭൂപേഷ് ഭഗേല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Advertisement