2035ൽ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’, 2040ൽ ഇന്ത്യക്കാരൻ ചന്ദ്രനിൽ: നിർദ്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: 2040 ആകുമ്പോഴേയ്ക്കും ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായി ഇന്ത്യ. 2035 ആകുമ്പോഴേയ്ക്കും ബഹിരാകാശ കേന്ദ്രം തുറക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹിരാകാശ വകുപ്പിനു കൈമാറി. അടുത്തിടെ ചന്ദ്രയാൻ 2 ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തിയിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ബഹിരാകാശ വാഹനം വിജയകരമായി ഇറക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയത്.

ഇതിനു പിന്നാലെയാണ് 2040 ആകുമ്പോഴേയ്ക്കും ചന്ദ്രനിൽ മനുഷ്യനെ ഇറക്കുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനം. ഇന്ത്യയുടെ ഗഗൻയാൻ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നിരുന്നു. 2025 ആകുമ്പോഴേയ്ക്കും ആദ്യ മനുഷ്യ ദൗത്യം നടത്തുകയാണ് ലക്ഷ്യമെന്ന് യോഗം തീരുമാനിച്ചു.

‘2035ഓടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ (ഇന്ത്യൻ ബഹിരാകാശ നിലയം) സ്ഥാപിക്കുക, 2040ഓടെ ചന്ദ്രനിൽ ആദ്യ ഇന്ത്യക്കാരനെ എത്തിക്കുക എന്നിവയുൾപ്പെടെയുള്ള പുതിയ സ്വപ്നങ്ങളിലേക്ക് നാം യാത്ര തുടങ്ങണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ച’തായി ബഹിരാകാശ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് ചന്ദ്രദൗത്യം മുൻനിർത്തി ബഹിരാകാശ വകുപ്പ് മാർഗരേഖ തയാറാക്കുമെന്നും പ്രസ്താവനയിലുണ്ട്. ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾ ലക്ഷ്യമിട്ടുള്ള ദൗത്യങ്ങൾക്കായി ജോലി ആരംഭിക്കാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്ക് നിർദ്ദേശം നൽകി.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ സാങ്കേതികത്തകരാറിനെ തുടർന്ന് തകർന്നു വീണതിനു പിന്നാലെയാണ്, അതേ സ്ഥലത്ത് ഇന്ത്യ വിജയകരമായി ചന്ദ്രയാൻ 2 ഇറക്കിയത്. ചാന്ദ്രദൗത്യത്തിന്റെ വിജയത്തിനു ശേഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്റോ) സൗരദൗത്യത്തിലാണ്. ഇതിന്റെ ഭാഗമായി വിക്ഷേപിച്ച ആദിത്യ എൽ1 പേടകം സൂര്യനെ ലക്ഷ്യമിട്ടുള്ള യാത്ര വിജയകരമായി തുടരുകയാണ്.

Advertisement