കുപ്രസിദ്ധമായ നിതാരി കൊലപാതക പരമ്പര; പ്രതികളെ കുറ്റവിമുക്തരാക്കി അലഹബാദ് ഹൈക്കോടതി

Advertisement

അലഹബാദ് ..
നോയിഡയിലെ കുപ്രസിദ്ധമായ നിതാരി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി സുരേന്ദ്ര കോലിയെ വിചാരണ കോടതി വധശിക്ഷ വിധിച്ച 12 കേസുകളിൽ കുറ്റമുക്തനാക്കി അലഹബാദ് ഹൈക്കോടതി.

കൂട്ടുപ്രതിയായ മൊനീന്ദർ സിങ് പാന്ഥറിനെ വധശിക്ഷ വിധിച്ച രണ്ട് കേസുകളിലും കുറ്റമുക്തനാക്കി. ജസ്റ്റിസുമാരായ അശ്വനി കുമാർ മിശ്ര, സയിദ് അഫ്താബ് ഹുസൈൻ റിസ്വി എന്നിവരാണ് പ്രതികളുടെ ഹരജി പരിഗണിച്ച് ഉത്തരവിട്ടത്.

2005-06 കാലത്ത് യു.പി നോയ്ഡയിലെ നിതാരിയിൽ 16 പെൺകുട്ടികളുടെ കൊലപാതകമാണ് നിതാരി കൊലപാതകമെന്ന പേരിൽ കുപ്രസിദ്ധമായത്. ബിസിനസുകാരനായ മൊനീന്ദർ സിങ് പാന്ഥറുടെ വീട്ടിൽ വെച്ച് 16 പെൺകുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

16 കൊലപാതക കേസുകളാണ് സി.ബി.ഐ അന്വേഷിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ വീട്ടുജോലിക്കാരനായ സുരേന്ദ്ര കോലി വീട്ടിലേക്ക് വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തുകയും മാംസഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പാന്തറുടെ വീട്ടിൽനിന്ന് 16 പേരുടെ തലയോട്ടികളും എല്ലുകളും കണ്ടെടുത്തിരുന്നു.

Advertisement