ചരിത്രത്തില്‍ തന്നെ ആദ്യമായി ഇന്ത്യക്ക് അശ്വാഭ്യാസത്തില്‍ സ്വര്‍ണം

Advertisement

ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഇന്ത്യക്ക് അശ്വാഭ്യാസത്തില്‍ സ്വര്‍ണം. ചൈനയ്ക്കാണ് വെള്ളി. ഹോങ്കോങിനാണ് മൂന്നാം സ്ഥാനം. സുദ്പ്തി ഹജേല, ഹൃദയ് വിപുല്‍ ഛദ്ദ, അുഷ് ഗര്‍വാല, ദിവ്യാകൃതി സിങ് എന്നിവരാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യയുടെ സുവര്‍ണ ചരിത്രം എഴുതിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യന്‍ സ്വര്‍ണ നേട്ടം മൂന്നായി.
വനിതാ വിഭാഗം സെയിലിങില്‍ ഇന്ത്യയുടെ നേഹ താക്കൂര്‍ രാവിലെ വെള്ളി നേടിയിരുന്നു. നിലവില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 13 മെഡലുകളോടെ ആറാം സ്ഥാനത്താണ് ഇന്ത്യ. 40 സ്വര്‍ണവും 21 വെള്ളിയും 9 വെങ്കലവും നേടി ചൈനയാണ് ഒന്നാമത്. സെയിലിങില്‍ ഇന്ത്യയുടെ ആദ്യമെഡലാണ് നേഹ നേടിയത്. പുരുഷ വിഭാഗം നീന്തല്‍ 4*100 മീറ്റര്‍ മെഡ്ലെ റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയാണ് മലയാളിതാരങ്ങളായ സജന്‍ പ്രകാശ്, തനിഷ് എന്നിവരടങ്ങിയ ടീം ഫൈനലില്‍ പ്രവേശിച്ചത്. വൈകിട്ട് 6.30ന് ആണ് ഫൈനല്‍. ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിലും ഇന്ത്യ വിജയിച്ചു. സിംഗപ്പൂരിനെ ഒന്നിനെതിരെ 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.

Advertisement