പുതിയ പാർലമെൻറിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ പരീക്ഷിച്ചു; വനിതാ സംവരണ ബില്ലിനുള്ള മുന്നറിയിപ്പെന്ന് സൂചന

ന്യൂഡൽഹി: പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ വനിതാ സംവരണബിൽ കൊണ്ടുവന്നേക്കുമെന്ന് സൂചന. ബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

അതിനിടെ, പുതിയ പാർലമെൻ്റ് മന്ദിരത്തിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ ഉദ്യോഗസ്ഥർ പരീക്ഷിച്ചു. അതേസമയം, രാജ്യസഭ വൈസ് ചെയർപേഴ്സൺ പാനലിൽ ഇനി മുതൽ 50% പ്രാതിനിധ്യം വനിത എം പിമാർക്ക് നൽകിയെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. എട്ടംഗ പാനലിൽ നാല് പേർ വനിതകളാണ്. ബിജെപിയുടെ 3 അംഗങ്ങളെയും, ബിജെഡിയുടെ ഒരംഗത്തെയും ഉൾപ്പെടുത്തി പാനൽ പുന:സംഘടിപ്പിച്ചെന്ന് ഉപരാഷ്ട്രപതി അറിയിച്ചു.

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളന നടപടികൾ മാറ്റുന്നതിന് മുന്നോടിയായുള്ള അവസാനം ദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു.75 വർഷത്തെ യാത്രക്കിടയിൽ നിരവധി ചരിത്ര സംഭവങ്ങൾക്ക് പഴയ പാർലമെന്റ് മന്ദിരം സാക്ഷിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിച്ചു. പുതിയ തലമുറയ്ക്കുള്ള ചരിത്ര പഠനം കൂടിയായ പഴയ മന്ദിരം എക്കാലവും പ്രചോദനമാകും. പാർലമെന്റ് പടിക്കെട്ടുകളെ നമസ്കരിച്ചാണ് താൻ ആദ്യമായി പാർലമെന്റിലേക്ക് കയറിയത്. പഴയ മന്ദിരവുമായുള്ള അത്രയേറെ വൈകാരിക അടുപ്പമുണ്ട്. എന്നാൽ ഈ മന്ദിരത്തോട് വിട ചൊല്ലാൻ സമയമായിരിക്കുന്നു. പുതിയ പാർലമെന്റിന് വേണ്ടി വിയർപ്പൊഴുക്കിയത് രാജ്യത്തെ പൗരന്മാരാണെന്നും മോദി ഓർമ്മിച്ചു.

ചന്ദ്രയാൻ3 ന്റെയും ജി20 സമ്മേളനത്തിന്റെയും വിജയപ്പൊലിമയിലാണ് രാജ്യം. ചന്ദ്രയാൻ വിജയം ശാസ്ത്രജ്ഞന്മാരുടെ പ്രയത്നത്തിന്റെ വിജയമാണ്. ജി 20 ഉച്ചകോടി ഇന്ത്യയുടെ ശക്തി വെളിവാക്കുന്നതായി. ഈ വിജയം എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്. നവംബർ വരെ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യക്കാണ്. ഈ അവസരം രാജ്യം ഫലപ്രദമായി വിനിയോഗിക്കും. ആഫ്രിക്കൻ യൂണിയനെ ജി20 യിൽ ഉൾപ്പെടുത്തിയ തീരുമാനം ചരിത്രപരമായി. ഒരു പാർട്ടിക്കോ ഒരു വ്യക്തിക്കോ അവകാശപ്പെട്ടതല്ല ജി20യുടെ വിജയം രാജ്യത്തെ എല്ലാവരുടെയും വിജയമാണ്. വനിത എം പിമാർ പാർലമെൻ്റിൻ്റെ അഭിമാനമാണ്. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുപത്തിയഞ്ചാം വയസിൽ എം പിയായ വ്യക്തിയാണ്. എം പിമാർ കുടുംബാംഗങ്ങളെ പോലെയാണ് പെരുമാറുന്നത്. കൊവിഡിനോട് പോരാടിയാണ് എം പിമാർ അക്കാലത്ത് പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുത്തത്. നെഹ്റു, വാജ്പേയി,മൻമോഹൻ സിംഗ് തുടങ്ങിയവരെല്ലാം പാർലമെൻറിൻ്റെ അഭിമാനം ഉയർത്തി പിടിച്ചവരാണ്.

2001 ൽ പാർലമെൻ്റ് ആക്രമണമുണ്ടായതും പ്രധാനമന്ത്രി അനുസ്മരിച്ചു. പാർലമെൻ്റ് ആക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ല. തീവ്രവാദ ആക്രമണത്തെയും ഈ മന്ദിരം നേരിട്ടു. വെടിയുണ്ടയേറ്റ് ഈ മന്ദിരത്തെ സംരക്ഷിച്ചവരെ ധീരജവാൻമാരെ പ്രധാനമന്ത്രി അനുസ്മിച്ചു.

Advertisement