ചന്ദ്രയാനും ആദിത്യക്കും ശേഷം മറ്റൊരു വൻദൗത്യവുമായി ഇന്ത്യ, മനുഷ്യനെ അയക്കും; ലക്ഷ്യം സമുദ്രത്തിന്റെ അടിത്തട്ട്

ന്യൂഡൽഹി: ചന്ദ്രയാൻ മൂന്നിനും ആദിത്യ എൽ വണ്ണിനും ശേഷം മറ്റൊരു ദൗത്യവുമായി രാജ്യം. ആഴക്കടൽ വിഭവങ്ങളും ജൈവവൈവിധ്യ വിലയിരുത്തലും പഠിക്കാൻ സമുദ്രത്തിന്റെ 6,000 മീറ്റർ അടിയിലേക്ക് മനുഷ്യരെ അയയ്ക്കാൻ ഇന്ത്യ പദ്ധതി ത‌യ്യാറാക്കുന്നതായി കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. മൂന്ന് പേരെയാണ് ആഴക്കടലിലേക്ക് അയക്കുക.

‘സമുദ്രയാൻ’ എന്നാണ് പദ്ധതിയുടെ പേര്. ആദ്യമായിട്ടാണ് മനുഷ്യരെ ഉൾക്കൊള്ളുന്ന ആഴക്കടൽ ദൗത്യത്തിന് രാജ്യമൊരുങ്ങുന്നത്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിൽ വികസിപ്പിക്കുന്ന പ്രത്യേക അന്തർവാഹിനി ‘മത്സ്യ 6000’ മന്ത്രി പരിശോധിച്ചു.

ആഴക്കടൽ വിഭവങ്ങളും ജൈവവൈവിധ്യവും പഠിക്കുന്നതിനായി കടലിനടിയിലേക്ക് ആറ് കിലോമീറ്റർ ആഴത്തിൽ മൂന്ന് പേരെ അയക്കാനാണ് ഇന്ത്യയുടെ ആദ്യത്തെ മഡീപ് ഓഷ്യൻ മിഷൻ ‘സമുദ്രയാൻ’ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ‘നീല സമ്പദ്‌വ്യവസ്ഥ’ എന്ന പ്രഖ്യാപനത്തെ തുടർന്നാണ് പദ്ധതി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും മെച്ചപ്പെടുത്താനും സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലനാവസ്ഥ നിലനിർത്താനും സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗം വിഭാവനം ചെയ്യാനുമാണ് പദ്ധതിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘മത്സ്യ 6000’ന്റെ ചിത്രങ്ങളും മന്ത്രി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു.

ദൗത്യം എപ്പോൾ നടക്കുമെന്ന് മന്ത്രി അറിയിച്ചില്ലെങ്കിലും 2024 ജനുവരിയിൽ മത്സ്യ പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2024 ആദ്യ പാദത്തിൽ കടലിൽ പരീക്ഷണം നടത്തുമെന്നും പിന്നീടായിരിക്കും പൂർണ തോതിൽ യാത്ര തുടങ്ങുകയെന്നും എർത്ത് സയൻസ് മന്ത്രാലയം സെക്രട്ടറി എം. രവിചന്ദ്രൻ ടൈംസ് ഓഫ് ഇന്ത്യ‌യോട് പറഞ്ഞു. 2026-ഓടെ മാത്രമേ ഈ ദൗത്യം പൂർത്തിയാകൂവെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

ഓ​ഗസ്റ്റ് 21നാണ് ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയത്. ചരിത്ര ദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ സൂര്യപദ്ധതിയായ ആദിത്യ എൽ-1 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. പിന്നാലെയാണ് സമുദ്രയാൻ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവരുന്നത്.

Advertisement