22കാരനായ കാമുകനെ തേടി ഇന്ത്യയിലെത്തിയത് വീടുവിറ്റ്, നാല് കുട്ടികളുമായി അതിസാഹസിക യാത്ര, പാക് യുവതിയുടെ പ്രണയകഥ

ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്ന് നാല് കുട്ടികളുമായി 27കാരിയായ യുവതി ഇന്ത്യൻ കാമുകനെ തേടിയെത്തിയത് അതിസാഹസികമായി. മൂന്ന് പെൺകുട്ടികളും ഒരാൺകുട്ടിയുമായിട്ടാണ് യുവതി ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് ഇത്രയും ദൂരം എത്തിയത്.

കഴിഞ്ഞ മാസമാണ് യുവതി പാകിസ്ഥാനിൽ നിന്ന് ​ഗ്രേറ്റർ നോയിഡയിൽ എത്തിയത്. ഒരുമാസത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് അപ്പാർട്ട്മെന്റിൽ താമസിക്കുകയും ചെയ്തു. സാഹസികമായാണ് കാമുകന്റെ അടുത്തെത്തിയതെന്ന് യുവതി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. കുട്ടികളുമായി വീടുവിട്ട യുവതി കറാച്ചിയിലെത്തി വിമാനം വഴി ദുബായിയിലെത്തുകയായിരുന്നു. അവിടെനിന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കും വിമാനം മാർ​ഗം എത്തി. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് ബസ് കയറി. നാല് കുട്ടികൾ ഒപ്പമുള്ളതിനാൽ അതിർത്തികളിലെ പരിശോധനയിലൊന്നും പൊലീസ് ഇവരെ സംശയിച്ചില്ല. ഇന്ത്യൻ വേഷത്തിലായിരുന്നു യാത്ര.

അതിർത്തി കടന്നതോടെ ഡൽഹിയിലെത്താനും ​ഗ്രേറ്റർ നോയിഡയിലുള്ള 22കാരനായ കാമുകന്റെ സമീപത്തെത്താനും ബുദ്ധിമുട്ടുണ്ടായില്ല. ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. സംശയം തോന്നിയ അഭിഭാഷകൻ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തുന്നത്. അതിന് മുമ്പേ ഹരിയാനയിലേക്ക് ഇരുവരും തിരിച്ചു. എന്നാൽ ബല്ലഭ്​ഗഢിൽ വെച്ച് ഇരുവരും പിടിയിലായി. ബസിൽവെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യാത്രക്കായി സിന്ധ് പ്രവിശ്യയിലെ ഖൈർപൂരിലുള്ള തന്റെ മാതാപിതാക്കളുടെ വീട് 12 ലക്ഷം രൂപയ്ക്ക് വിറ്റെന്നും യുവതി പറഞ്ഞു.

മെയ് പകുതിയോടെയാണ് ഇവർ ഇന്ത്യയിൽ എത്തിയത്. കൈയിൽ പാകിസ്ഥാൻ പാസ്‌പോർട്ടുകൾ കണ്ടുവെന്നും സച്ചിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞതായി അഭിഭാഷകൻ പറഞ്ഞു. കടുത്ത ​ഗാർഹിക പീഡനം സഹിക്ക വയ്യാതെയാണ് കാമുകനൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഒരു പാകിസ്ഥാൻകാരനെയാണ് വിവാഹം ചെയ്തത്. നിസാര കാര്യത്തിന് പോലും ഇയാൾ മർദ്ദിക്കും. നാല് വർഷമായി ഭർത്താവുമായി യാതൊരു ബന്ധവുമില്ല. സഹോദരൻ പാകിസ്ഥാൻ സൈന്യത്തിലാണെന്നും യുവതി അഭിഭാഷകനോട് പറഞ്ഞു.

ഇന്ത്യയിലെത്തിയ യുവതിയെ യമുന എക്‌സ്‌പ്രസ്‌വേയിൽ സച്ചിൻ കാത്തുനിന്നു. യാത്രക്കിടെ താൻ ഹിന്ദുവാണെന്നും പേര് സീമയാണെന്നുമാണ് യുവതി പറഞ്ഞത്. സീമ എത്തുന്നതറിഞ്ഞ സച്ചിൻ വീട്ടിൽ നിന്ന് മാറി മറ്റൊരു വീട് വാടകക്കെടുത്തു. സീമയെ തന്റെ ഭാര്യയായി വീട്ടുടമക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഒന്നിലധികം ഏജൻസികൾ സീമയെ ചോദ്യം ചെയ്യുന്നു. ഇന്ത്യയിലെത്തിയ ശേഷം സച്ചിനെ വിവാഹം കഴിക്കുന്നത് സീമ പാകിസ്ഥാനിലെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. തുടർന്നാണ് നിയമോപദേശം തേ‌ടാൻ വക്കീലിനെ കണ്ടത്.

കൊവിഡ് കാലത്ത് പബ്ജി ​ഗെയിം ആപ്പിലൂടെയാണ് 22കാരനായ സച്ചിനുമായി സീമ ഗുലാം ഹൈദർ അടുക്കുന്നത്. ചാറ്റിലൂടെ കൂടുതൽ അടുത്ത ഇവർ പ്രണയത്തിലായി. പിരിയാനാകാത്ത വിധം അടുത്തതോടെ കുടുംബത്തെ ഉപേക്ഷിച്ച് നാല് കുട്ടികളുമായി യുവതി രാജ്യം വിടുകയായിരുന്നു. ​ഗ്രേറ്റർ നോയിഡയിൽ ​ഗ്രോസറി സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് സച്ചിൻ.

Advertisement

1 COMMENT

Comments are closed.