ബിപോർജോയ്: ഗുജറാത്തിൽ കനത്ത നാശം; 22 പേർക്ക് പരിക്ക് 23 മൃഗങ്ങൾ ചത്തു,500 ലേറ മരങ്ങൾ കടപുഴകി

അഹമ്മദാബാദ്∙ ഗുജറാത്ത് തീരമേഖലയിൽ കനത്തനാശം വിതച്ച് അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്.
22 പേർക്ക് പരുക്കേറ്റു.
23 മൃഗങ്ങൾ ചത്തു.
500 ലധികം മരങ്ങൾ കടപുഴകി. കനത്ത കാറ്റിൽ അനവധി ഇലക്ട്രിക് പോസ്റ്റുകൾക്കും നാശം സംഭവിച്ചു.
940 ലേറെഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു.
രാത്രി വൈകിയാണ് ചുഴലിക്കാറ്റിന്റെ മധ്യഭാഗം തീരത്തോട് അടുത്തത്. ജഖാവു തുറമുഖത്തിന് സമീപം സൗരാഷ്ട്ര–കച്ച് തീരം പിന്നിട്ട ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുകയാണ്. ഗുജറാത്ത് തീരത്ത് കനത്ത മഴയും കടൽക്ഷോഭവുമുണ്ട്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിലാണ് സൗരാഷ്ട്ര-കച്ച് തീരങ്ങളിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നാണ് അറിയിപ്പ്. തിരമാല 6 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.

തീരദേശമേഖലയിൽനിന്ന് 180,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേന, കര, നാവിക,വ്യോമ സേന, അതിർത്തിരക്ഷാസേന, തീരസംരക്ഷണസേന എന്നിവ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമാണ്.

Advertisement