തമിഴ്നാട്ടിൽ തരംഗം തീർക്കാൻ കളിമൺ ഫ്രിഡ്ജ് ‘മിട്ടി കൂൾ’; വില 8,500 രൂപ !

ചെന്നൈ: 5,000 വർഷം മുമ്പ് ഇറാഖിൽ പ്രവർത്തിച്ചിരുന്ന ഒരു പബ്ബിൻറെയും അക്കാലത്ത് ഉപയോഗിച്ചിരുന്ന ഒരു ഫ്രിഡ്ജിൻറെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ട് അധികകാലമായിട്ടില്ല. വൈദ്യുതി ഇല്ലാതെ പ്രകൃതിദത്തമായി തന്നെ ഭക്ഷണങ്ങൾ തണുപ്പിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ആദ്യകാലത്തെ ഫ്രിഡ്ജ് നിർമ്മിക്കപ്പെട്ടിരുന്നതെന്ന് പുരാവസ്തു ഗവേഷകർ ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം 2016 ൽ ഗുജറാത്തിൽ നിന്നുള്ള മൻസുക്ഭായ് പ്രജാപതി എന്നയാൾ വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഫ്രിഡ്ജ് നിർമ്മിച്ചിരുന്നു. പ്രകൃതിദത്തമായ ഈ ഫ്രിഡ്ജ് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ കളിമണ്ണ് കൊണ്ടാണ് നിർമ്മിച്ചിരുന്നത്. ഇന്ന് ഈ ഫ്രിഡ്ജിന് തമിഴ്നാട്ടിൽ ആവശ്യക്കാറേറെയാണെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

മൻസുക്ഭായ് പ്രജാപതി, വൈദ്യുതിയില്ലാതെ പ്രകൃതിദത്തമായ പ്രാചീന ജീവിതരീതി പിന്തുടരാനും പ്രത്യക്ഷത്തിൽ രോഗങ്ങളില്ലാതെ ജീവിക്കാനുമായിട്ടായിരുന്നു കളിമണ്ണിൽ ഫ്രിഡ്ജ് നിർമ്മിച്ചത്. ഭക്ഷണത്തിൻറെ യഥാർത്ഥ രുചി നിലനിർത്തുന്നതിനാൽ അദ്ദേഹം തൻറെ റഫ്രിജറേറ്ററിന് “മിട്ടി കൂൾ” എന്ന പേരാണ് നൽകിയത്. ഇന്ന് സാധാരണക്കാരൻറെ ഫ്രിഡ്ജായി ഇത് പ്രശംസിക്കപ്പെട്ടു. എന്നാൽ അന്ന് വാണിജ്യ വിജയം നേടിയില്ല. ഇന്നാൽ കോയമ്പത്തൂരിലെ ഗണപതി പ്രദേശത്ത് താമസിക്കുന്ന കർഷക കുടുംബത്തിൽപ്പെട്ട കനകരാജ് ഇന്ന് കളിമണ്ണിൽ ഈ ഫ്രിഡ്ജ് നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു.

“ഈ ഫ്രിഡ്ജ് ബാഷ്പീകരണ തത്വങ്ങളിൽ പ്രവർത്തിക്കുന്നു. മുകളിലെ അറകളിൽ നിന്നുള്ള വെള്ളം വശത്തേക്ക് താഴേക്ക് ഒഴുകുകയും ബാഷ്പീകരിക്കപ്പെടുകയും ഇതുവഴി അറകൾ തണുക്കുകയും ഉള്ളിലെ ചൂട് ഇല്ലാതാക്കുകയും ചെയ്യുന്നു. ജലത്തിൻറെ ബാഷ്പീകരണത്തിലൂടെ മാത്രമേ ഉള്ളിൽ തണുപ്പ് നിലനിൽക്കൂ. ഈ റഫ്രിജറേറ്ററിന് വെള്ളം മാത്രം ഉപയോഗിച്ച് ഭക്ഷണവും പച്ചക്കറികളും പാലും ദിവസങ്ങളോളം സ്വാഭാവികമായി സംരക്ഷിക്കാൻ കഴിയും. പതിവ് അറ്റകുറ്റപ്പണികൾ ഒഴിവാക്കുന്ന ലളിതമായ രൂപകൽപ്പനയാണ് ഇതിനുള്ളത്. പവർ കട്ടുകൾ പതിവായി ഉണ്ടാകുന്ന പ്രദേശങ്ങളിൽ, കളിമൺ റഫ്രിജറേറ്റർ വിശ്വസനീയമായ കൂളിംഗ് സ്റ്റോറേജ് ഓപ്ഷൻ നൽകുന്നു. മുറിയിലെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ആന്തരിക താപനില 10-15 ആയി കുറയ്ക്കാനും ഇവയ്ക്ക് കഴിയുന്നു.” ഫ്രിഡ്ജിനെക്കുറിച്ച് കനകരാജ് അവകാശപ്പെട്ടു.

ഈ റഫ്രിജറേറ്ററിൻറെ മുകളിലെ അറയിലേക്ക് ദിവസവും രണ്ട് ലിറ്റർ വെള്ളം ഒഴിച്ചാൽ, നിങ്ങൾക്ക് പച്ചക്കറികൾ, പഴങ്ങൾ, പാൽ, ശീതളപാനീയങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ ‘തണുപ്പിൽ’ സൂക്ഷിക്കാം. അഞ്ച് കിലോ വരെ പച്ചക്കറികളും പഴങ്ങളും ഇങ്ങനെ സൂക്ഷിച്ച് വയ്ക്കാം. അതിൽ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറികളും പഴങ്ങളും അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും, ഭക്ഷണ ഉൽപ്പന്നങ്ങൾ ഒന്ന് മുതൽ രണ്ട് ദിവസം വരെ കേടുകൂടാതെയിരിക്കും. ഇതിന് മെയിൻറനൻസ് ചിലവ് ഇല്ല. കളിമൺ റഫ്രിജറേറ്ററിൻറെ വിലയാകട്ടെ 8,500 രൂപയിൽ തുടങ്ങുന്നു, ഉൽപ്പാദനം കൂടിയാൽ വില കുറയ്ക്കാൻ കഴിയുമെന്നും കനകരാജ് പറഞ്ഞു.

Advertisement