43കാരിയായ കോളജ് പ്രഫസറെ പലതവണ പീഡിപ്പിച്ചു; കോയമ്പത്തൂരിൽ മലയാളിക്കെതിരെ കേസ്

കോയമ്പത്തൂർ: മുംബൈയിൽ ജോലി ചെയ്യുന്ന കോളജ് പ്രഫസറെ കോയമ്പത്തൂർ കാളപ്പട്ടിയിലെ സ്വകാര്യ ഹോട്ടലിൽവച്ച് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബാങ്ക് ജീവനക്കാരനായ മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കാട്ടുച്ചേരിക്ക് സമീപം പുതിയങ്കം സ്വദേശി ആർ.ഗോപകുമാറിന് (43) എതിരെയാണ് പേരൂർ വനിതാ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏഴു വർഷമായി മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിൽ താമസിക്കുന്ന 43 വയസ്സുകാരിയായ കോളജ് പ്രഫസറാണ് പരാതിക്കാരി. ഇവർ ഭർത്താവിൽനിന്ന് പിരിഞ്ഞ് താമസിക്കുകയാണ്.

2015ൽ തൃശൂരിൽ ഗോപകുമാർ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബാങ്കിൽ പരാതിക്കാരി അക്കൗണ്ട് തുടങ്ങിയിരുന്നു. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ഇവരുടെ മൊബൈൽ നമ്പർ ശേഖരിച്ച ഗോപകുമാർ, പരാതിക്കാരിയെ ബന്ധപ്പെടുകയും ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തു. ഇതിനിടെ പരാതിക്കാരി മുംബൈയിലേക്ക് താമസം മാറി. 2020ൽ ഭാരതിയാർ സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടുന്നതിനായി ഗോപകുമാർ, പരാതിക്കാരിയുടെ സഹായം തേടി. പരാതിക്കാരിയും ഇതേ സർവകലാശാലയിൽനിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയിരുന്നത്.

2021 ജനുവരി 27ന് ഇരുവരും ഭാരതിയാർ സർവകലാശാല സന്ദർശിച്ചു. തുടർന്ന് ഇരുവരും കാളപ്പട്ടിയിലെ ഹോട്ടലിൽ മുറിയെടുത്തു. ഇവിടെവച്ച് ഗോപകുമാർ ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവത്തിന്റെ വിഡിയോകളും ചിത്രങ്ങളും ഇയാൾ പകർത്തി. ഇതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2022 ഡിസംബർ വരെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഗോപകുമാർ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചെന്നും അതു തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement