‘മോദിയിൽ വിശ്വസിക്കുന്നു’: തിരഞ്ഞെടുപ്പിനു മുൻപേ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സുമലത

ബെംഗളൂരു: നടിയും മണ്ഡ്യയിൽ നിന്നുള്ള ലോക്സഭാ അംഗവുമായ സുമലത അംബരീഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. വരുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ ബിജെപിക്ക് ആയിരിക്കുമെന്ന് സുമലത വ്യക്തമാക്കി. ‘‘നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണം നടത്തും. എന്നാല്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വസിക്കുന്നു. മോദിക്കായി പ്രചാരണം നടത്തും’’– സുമലത പറഞ്ഞു.

നിലവിൽ മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് സുമലത. ജെഡിഎസിന്റെ ശക്തി കേന്ദ്രത്തിൽ കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ തോൽപ്പിച്ചാണ് സുമലത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സുമലത ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്.

സുമലതയുടെ ബിജെപി പ്രവേശം ഉടൻ ഉണ്ടായേക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സൂചന നല്‍കിയിരുന്നു. മേയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യ ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് സുമലത മത്സരിച്ചേക്കുമെന്നാണ് വിവരം. ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന സുമലത, കോൺഗ്രസ് നേതാവും നടനുമായിരുന്ന ഭർത്താവ് അംബരീഷിന്റെ മരണത്തോടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്.

Advertisement