‘വീരമൃത്യു വരിച്ച ജവാൻമാരുടെ വിധവകളെ അവഹേളിച്ചു’: അക്രമാസക്തമായി ബിജെപി മാർച്ച്

ജയ്പുർ: വീരമൃത്യു വരിച്ച ജവാൻമാരുടെ വിധവകൾ രാജസ്ഥാനിൽ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി. ബിജെപി നേതാവ് കിരോഡി ലാൽ മീണയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വൻ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. വിധവകളെ രാഷ്ട്രീയ നേട്ടത്തിനായി മീണ ഉപയോഗിക്കുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് പ്രതിഷേധം രൂക്ഷമായത്. ഗെലോട്ടിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കുകയും കല്ലെറിയുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

2019ലെ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ വിധവകളുടെ നേതൃത്വത്തിൽ, തൊഴിൽ നൽകണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടാഴ്ച മുൻപ് സമരം ആരംഭിച്ചത്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ വസതിക്കു മുൻപിൽ സമരം ചെയ്ത വിധവകളെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് അവരവരുടെ പ്രദേശങ്ങളിലെ ആശുപത്രികളിലേക്കു മാറ്റിയിരുന്നു.

ഇതിനു പിന്നാലെയാണ്, വാഗ്ദാനങ്ങൾ നിറവേറ്റാതെ ജവാൻമാരുടെ വിധവകളെ അവഹേളിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയത്. തുടർന്നു നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. അതേസമയം, വിധവകളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും സച്ചൻ പൈലറ്റ് പറഞ്ഞു.

Advertisement

1 COMMENT

Comments are closed.