‘സുശാന്തിന്റെ മരണത്തിൽ ആദിത്യ താക്കറെയ്ക്കെതിരെ വീണ്ടും ആരോപണങ്ങൾ, കാമുകി റിയയെ 44 തവണ വിളിച്ചു

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കെതിരെ വീണ്ടും ആരോപണം. ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം ലോക്സഭാംഗം രാഹുൽ ഷിവാലെയാണ് സുശാന്തിന്റെ മരണത്തിൽ ആദിത്യയുടെ പങ്ക് ചോദ്യം ചെയ്തത്.

സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്ക് 44 ഫോൺകോളുകളാണ് ‘എയു’(AU) എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിൽനിന്ന് വന്നത്. എയു എന്നത് ആദിത്യ താക്കറെയാണെന്ന് ബിഹാർ പൊലീസ് അറയിച്ചിട്ടുണ്ടെന്നും അതിൽ അന്വേഷണം വേണമെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചതായാണ് റിപ്പോർട്ട്. സുശാന്തിന്റെ മരണം ലോക്സഭയിൽ ഉന്നയിച്ച രാഹുൽ സിബിഐ അന്വേഷണം എവിടെയെത്തിയെന്നും ആരാഞ്ഞു. ഏക്നാഥ് ഷിൻഡെ വിഭാഗം എംഎൽഎമാരും ബിജപി അംഗങ്ങളും മഹാരാഷ്ട്ര നിയമസഭാ വളപ്പിൽ ‘ആരാണ് എയു’ എന്ന ബാനർ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചു.

ആരോപണങ്ങൾ ഉന്നയിക്കുന്നവരോടെല്ലാം സ്നേഹം മാത്രമാണുള്ളതെന്ന് ആദിത്യ താക്കറെ പ്രതികരിച്ചു. സ്വന്തം വീട്ടിലും പാർട്ടിയിലും വിശ്വസ്തനല്ലാത്ത ഒരാളിൽനിന്ന് ഇതേ പ്രതീക്ഷിക്കുന്നൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയുടെ ഫോണിലുള്ള എയു എന്ന പേരിനെച്ചൊല്ലി നേരത്തേ ആദിത്യയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ എയു എന്നത് അനായ ഉദ്ധാസ് എന്ന സുഹൃത്താണെന്നും ആദിത്യയെ ഇന്നേവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഫോൺ നമ്പർ കയ്യിലില്ലെന്നുമാണ് റിയ മുൻപു പ്രതികരിച്ചത്.

Advertisement