നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി പ്രകാശിപ്പിച്ചു

കൊച്ചി: നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ പതാക നിലവിൽ വന്നു.

ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി പുതിയ പതാക പ്രകാശനം ചെയ്തത്. സെൻറ് ജോർജ് ക്രോസിൻറെ ഒരറ്റത്ത് ത്രിവർണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതാണ് പുതിയ പതാക.

മൂന്ന് സമുദ്രങ്ങളിൽ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവിക സേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയൽ ചിഹ്നത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. പുതിയ പതാക കൊളോണിയൽ ഓർമകളെ പൂർണമായി മായ്ക്കുന്നതാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാം തവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്. ഒരു പക്ഷേ നാവിക സേനാ പതാകയുടെ അവസാനത്തെ പരിഷ്ക്കാരമാകും ഇതെന്നാണ് റിപ്പോർട്ടുകൾ.

വെള്ളപതാകയിൽ നെടുകയും കുറുകയും ചുവന്ന വരയും ഈ വരകൾ കൂട്ടിമുട്ടുന്നിടത്ത് ദേശീയ ചിഹ്നമായ അശോക സ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയ പതാകയും ചേർന്നതായിരുന്നു നാവിക സേന ഉപയോഗിച്ചിരുന്ന പതാക. ചുവന്ന വരികൾ സെൻറ് ജോർജ് ക്രോസെന്നാണ് അറിയപ്പെട്ടിരുന്നത്. 1928 മുതൽ സെൻറ് ജോർജ് ക്രോസ് നാവിക സേനയുടെ പതാകയുടെ ഭാഗമാണ്. 2001-2004 കാലത്താണ് പതാകയിലേക്ക് കേന്ദ്ര സർക്കാർ നാവികസേനയുടെ ചിഹ്നം കൂടി കൂട്ടിച്ചേർത്തത്. നീല നിറത്തിലുള്ളതായിരുന്നു ചിഹ്നം. എന്നാൽ നിറം സംബന്ധിച്ച് പരാതികൾ ഉയർന്നപ്പോൾ ചിഹ്നത്തിൻറെ നിറം വീണ്ടും മാറ്റി. 2014 ലാണ് അവസാനത്തെ മാറ്റം കൂട്ടിച്ചേർത്ത് നിലവിലുള്ള രൂപത്തിലേക്കെത്തിയത്.

Advertisement