90കാരനില്‍ അതിസങ്കീര്‍ണമായ നട്ടെല്ല് ശസ്ത്രക്രിയ


മുംബൈ: നവതിയും പിന്നിട്ട മനുഷ്യനില്‍ വിജയകരായി അതീവ സങ്കീര്‍ണമായ നട്ടെല്ല് ശസ്ത്രക്രിയ നടത്തി. കടുത്ത നടുവേദനയും ഇടതുകാലില്‍ വേദനയുമാണ് ഇദ്ദേഹം ആശുപത്രിയില്‍ എത്തിയത്.

ഡോംബിവലി സ്വദേശിയായ വി ടി മുല്‍ഗുന്ദ് എന്നയാളിലാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. കടുത്ത വേദന മൂലം ഒരടി പോലും വയ്ക്കാനാകാത്ത സ്ഥിതിയിലായിരുന്നു അദ്ദേഹം. നട്ടെല്ലിലെ ഡിസ്‌കില്‍ ചെറിയൊരു തള്ളലും ഞരമ്പിന്റെ വേരില്‍ ചെറിയ ചുരുക്കവും കണ്ടെത്തിയതോടെയാണ് ശസ്ത്രക്രിയ എന്ന പ്രതിവിധിയിലേക്ക് ഡോക്ടര്‍മാര്‍ എത്തിയത്.

ദീര്‍ഘനേരം ഇരിക്കാനാകാത്ത അവസ്ഥ, ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്താനാകില്ല, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. വേദനസംഹാരികള്‍ ഉപയോഗിച്ചാണ് ജീവിതം തള്ളി നീക്കിയിരുന്നത്. നിത്യജീവിതം വേദന നിറഞ്ഞതായപ്പോഴാണ് ഡോംബിവലിയിലെ എസ്ആര്‍വി മമത ആശുപത്രിയില്‍ ഇദ്ദേഹം എത്തുന്നത്. ഡിസ്‌കില്‍ ഉന്തി നില്‍ക്കുന്നഭാഗത്ത് മുഴപോലെ ചില വളര്‍ച്ചകളും ഉണ്ടായിരുന്നു. ഇതിനുള്ളില്‍ പഴുപ്പ് പോലുള്ള സ്രവവും കണ്ടെത്തി. ഇത് എടുത്ത് കളയേണ്ടതായി ഉണ്ടായിരുന്നു. ഇത് മൂലം ഡിസ്‌കിന് ചലനശേഷി ഇല്ലാതായിരുന്നു.

എസ് ആര്‍വി മമത ആശുപത്രിയിലെ ഡോ അഭിജിത് കുല്‍ക്കര്‍ണിയാണ് ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും അടക്കം കൗണ്‍സിലിംഗ് നല്‍കി. എല്ലാ വിധ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഡിസ്‌കിലെ മുഴപോലുള്ള ഭാഗം പൂര്‍ണമായും നീക്കി. ഇതോടെ ഞരമ്പുകളുടെ വേരുകള്‍ സ്വതന്ത്രമായി. ശസ്ത്രക്രിയ കഴിഞ്ഞതോടെ മുന്‍ഗുന്ദിന്റെ വേദനയെല്ലാം പമ്പ കടന്നു. തൊട്ടടുത്ത ദിവസം മുതല്‍ തന്നെ അദ്ദേഹം നടന്ന് തുടങ്ങി.

തന്റെ പ്രായത്തിലുള്ള എല്ലാവരും നടുവേദനയും കാലു വേദനയുമെല്ലാം ശ്രദ്ധിക്കണമെന്നാണ് ഇപ്പോള്‍ ഇദ്ദേഹം ഉപദേശിക്കുന്നത്. ആവശ്യമെങ്കില്‍ ഇത്തരത്തില്‍ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ശസ്ത്രക്രിയയും ചെയ്യണം. താന്‍ എപ്പോഴും വളരെ ഊര്‍ജ്വസ്വലമായി നടന്ന ആളായിരുന്നു അത് കൊണ്ട് തന്നെ ശയ്യാവലംബിയാകാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ തനിക്ക് മുമ്പത്തെ പോലെ തന്നെ നടക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ആരോഗ്യകരമായ ഒരു ജീവിതം നയിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വച്ചു.

Advertisement