ഇന്ത്യയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകം കുതിച്ചുയർന്നു

ചെന്നൈ: ഇന്ത്യയുടെ പ്രഥമ എസ്.എസ്.എൽ.വി-ഡ1 ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകം ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചുയർന്നു.

137 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-02, ‘സ്​പേസ് കിഡ്സ് ഇന്ത്യ’ വിദ്യാർഥി സംഘം നിർമിച്ച ഉപഗ്രഹം ‘ആസാദിസാറ്റ്’ എന്നിവയാണ് ഡ1 മിഷനിൽ ഇന്ത്യൻ സ്​പേസ് റിസർച്ച്‌ ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) വിക്ഷേപിക്കുന്നത്.

അഞ്ചുമണിക്കൂറായിരുന്നു വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ. ഇത് ഞായറാഴ്ച പുലർച്ചെ 2.26ന് ആരംഭിച്ചു.പി.എസ്.എൽ.വി, ജി.എസ്.എൽ.വി ദൗത്യങ്ങൾക്കുശേഷമാണ് പ്രഥമ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് നിർമിക്കുന്നത്. ഉപഗ്രഹങ്ങൾ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായാണ് ഇവ ഉപയോഗിക്കുക. ഇതിനായുള്ള പരിശ്രമങ്ങൾ ഏതാനും നാളുകളായി ഐ.എസ്.ആർ.ഒയിൽ നടക്കുകയായിരുന്നു.

10 മുതൽ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭൂമിയുടെ 500 കിലോമീറ്റർ ​താഴെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ഇതിനാകും. എസ്.എസ്.എൽ.വിക്ക് 34 മീറ്റർ ആണ് നീളം. പി.എസ്.എൽ.വിയേക്കാൾ 10 മീറ്റർ കുറവ്. ചുറ്റളവ് രണ്ടുമീറ്ററാണ്. വാണിജ്യ ദൗത്യങ്ങളിൽ മുന്നേറ്റം ലക്ഷ്യമിട്ടാണ് പേടകം ഒരുക്കിയിരിക്കുന്നത്.

മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞ നിരക്കായതിനാൽ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് എസ്.എസ്.എൽ.വിയെ തേടി ധാരാളം ആവശ്യക്കാരെത്തുമെന്നാണ് ഐ.എസ്.ആർ.ഒയുടെ പ്രതീക്ഷ.

Advertisement