ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം , തലവൂരിലെ സർക്കാർ ആയൂർവേദ ആശുപത്രിയുടെ സീലിംഗ് തകർന്നു വീണു

പത്തനാപുരം. രണ്ടു മാസം മുൻപ് ഉദ്ഘാടനം ചെയ്ത കൊല്ലം പത്തനാപുരം തലവൂരിലെ സർക്കാർ ആയൂർവേദ ആശുപത്രിയുടെ മേൽക്കൂര യിലെ സീലിംഗ് തകർന്നു വീണു. ഇന്നലെ രാത്രിയാണ് അപകടം. അടിയന്തര അന്വേഷണത്തിന് നിര്‍ദ്ദേശം.  കെ ബി ഗണേഷ്‌ കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ ചെലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്. കെബി ഗണേഷ്കുമാര്‍ എംഎല്‍എ സ്ഥലത്തെത്തി. സ്ഥലത്ത് വൻ പ്രതിഷേധം.

ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ ജിപ്സം ബോർഡ് സീലിംഗാണ് മൊത്തമായി തകർന്നു വീണത്. രാത്രിതന്നെ ഇതിന്‍റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. ഏതാണ്ട് ആയിരം സ്ക്വയര്‍ഫീറ്റിലേറെ സ്ഥലത്തെ സീലിംങ് ആണ് വീണത്. രാത്രിയായതിനാല്‍ അപകടം ഒഴിവായി. ഈ ആയുര്‍വേദ ആശുപത്രി നേരത്തെയും വാര്‍ത്തകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ തുടര്‍ന്നും ഉദ്ഘാടനം നടത്തുന്നതിന് മുമ്പ് തന്നെ ടൈലുകളടക്കം ഇളകിപ്പോയതിനെ തുടര്‍ന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ആശുപത്തരി അധികൃതരെ ശകാരിച്ചിരുന്നു. ഈ സംഭവം അന്ന് വിവാദമായിരുന്നു. അതേസമയം സംഭവത്തിൽ വലിയ അഴിമതി ആരോപണമാണ് കോൺഗ്രസും ബിജെപിയും ഉന്നയിച്ചിരിക്കുന്നത്.

സർക്കാർ നിയന്ത്രണത്തിലുള്ള നിർമ്മിതി കേന്ദ്രത്തിനായിരുന്നു ആശുപത്രിയുടെ നിർമ്മാണ ചുമതല. അടിയന്തര അന്വേഷണത്തിന് മരാമത്തുവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Advertisement