മുതലാളീ ജംക ജക ജകാ..കടലില്‍പോയ മനുവിന്റെ മുതലാളി ലക്ഷപ്രഭുവാണിപ്പോള്‍ ലക്ഷപ്രഭു

കൊല്ലം. മനു കടയില്‍പോയത് മീന്‍പിടിക്കാനാണ്, പക്ഷേ കരയിലേക്കുകൊണ്ടുവന്നത് പൊന്നാണ്. അറിവില്ലാത്തവന്‍ കണ്ടാല്‍ ചിരിക്കും, വലിയകോരാണെന്നും പറഞ്ഞ് കൊണ്ടുവന്നത് മൂന്നു കോരമീനാണ്.
‘മനു’വിന്റെ മുതലാളിയായ ശക്തികുളങ്ങര സ്വദേശി ലൂക്കായെ ലക്ഷപ്രഭു ആക്കാന്‍ ഇതുമാത്രം മതിയായാരുന്നു. പിടയ്ക്കണ മൂന്നു പടത്തിക്കോരയാണ് കൊല്ലം നീണ്ടകര തുറമുഖത്തെ മനു എന്ന വള്ളത്തില്‍ കുടുങ്ങിയത്. രണ്ടര ലക്ഷം രൂപയ്ക്കാണ് ഈ വിശേഷ മത്സ്യങ്ങള്‍ വിറ്റുപോയത്.

വലയില്‍ കുടുങ്ങിയ മൂന്നുമീനില്‍ രണ്ടും ആണായിരുന്നുവത്രേ. അതാണ് വിലകൂടിയത്. കടല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ എയര്‍ ബ്ലാഡറാണ് മോഹവിലയ്ക്ക് കാരണം. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലിയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നൂല് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തിക്കോരയുടെ ബ്ലാഡറാണ്(പളുങ്ക്). 20 കിലോ ഭാരമുള്ള ആണ്‍ മത്സ്യത്തിന്റെ ശരീരത്തില്‍ 300 ഗ്രാം പളുങ്കുണ്ടാകും. ഒരു കിലോ പളുങ്കിന് മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലയുണ്ട്. എന്നാലിതിന്റെ മാംസത്തിന് വലിയപ്രിയമില്ല.

ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ തീരങ്ങളിലാണ് പട്ത്തിക്കോരയെ പ്രധാനമായും കാണാറുള്ളത്. കേരളതീരത്ത് അപൂര്‍വമാണ്. നീണ്ടകരയില്‍ നിന്നും മൂന്ന് കിലോമീറ്ററുള്ളില്‍ നിന്നാണ് മത്സ്യം ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പാട്ടുനിന്ന് കിട്ടിയ ഒരു പടത്തിക്കോര ലേലത്തില്‍പ്പോയത് 59,000 രൂപയ്ക്കായിരുന്നു.

Advertisement