പെണ്‍കുട്ടിയെ അപമാനിച്ചിട്ട് ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍

കൊല്ലം.പെണ്‍കുട്ടിയെ അപമാനിച്ചിട്ട് ഒളിവിലായിരുന്ന യുവാവ് പോക്സോ പ്രകാരം അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തയാളെ വിലക്കിയതിന് മാതാപിതാക്കളെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും പെണ്‍കുട്ടിയെ അപമാനിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി.

വടക്കേവിള ന്യൂ ഐശ്വര്യ നഗര്‍ 110 ആശാരിയഴികം വീട്ടില്‍ നിന്നും വടക്കേവിള പട്ടത്താനം നഗര്‍ 165 മൈലാടുംകുന്ന് ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന സുബിന്‍ (19) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ നിരന്തരം പിന്‍തുടര്‍ന്ന ഇയാളെ കുറിച്ച് പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഇയാളോട് പെണ്‍കുട്ടിയെ പിന്തുടരരുതെന്ന് ആവശ്യപ്പെട്ടു..ഇതില്‍ പ്രകോപിതനായ ഇയാള്‍ മാതാപിതാക്കളെ ആക്രമിക്കുകയും പിന്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തി വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജി.ഡി വിജയകുമാറിന്‍റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടുകയായിരുന്നു.

തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ തിരികെ നാട്ടിലെത്തി ഒളിവില്‍ കഴിയുന്നതായി അറിഞ്ഞ പോലീസ് സംഘം ഇയാളെ അയത്തില്‍ നിന്നും പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദ്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്.എ.പി, ജയന്‍ കെ സക്കറിയ, മധു, എ.എസ്.ഐ ഡെല്‍ഫിന്‍ ബോണിഫസ്, സി.പി.ഒ മാരായ സാജ്, സജി പി.കൊ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Advertisement