പോക്സോ കേസ് പ്രതി ചവറസ്വദേശിയായ സൈനികനെ ലഡാക്കില്‍ നിന്നും പിടികൂടി

Advertisement

ചവറ.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കൂട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച സൈനികനെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഇന്തോ ചൈനാ അതിര്‍ത്തിയില്‍ നിന്നും നിന്നും പോലീസ് പിടികൂടി. പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ട് ലാഡാക്കിലേക്ക് ജോലി സ്ഥലത്തേക്ക് പോയ ചവറ കൊറ്റംകുളങ്ങര സ്വദേശിയായ ചവറ വില്ലേജില്‍ കുളങ്ങരഭാഗം മുറിയില്‍ ചേരിയില്‍ പുത്തന്‍ വീട്ടില്‍ മനുമോഹന്‍(32) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ വിവാഹിതനാണ്. ഇയാളെ കണ്ടെത്തി കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം രൂപികരിച്ച സ്പെഷ്യല്‍ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്.

തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാര്‍ഥിനി 2019 ലാണ് പീഡിപ്പിക്കപ്പെട്ടത്.
സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ ജൂണ്‍ 17 നു കാണാതായ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സൈനികന്‍ പീഡിപ്പിച്ചതായി വ്യക്തമായത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു യുവാവിനൊപ്പം പോയതാണെന്ന് കണ്ടെത്തി. എറണാകുളത്ത് നിന്നും ഇരുവരെയും തെക്കുംഭാഗം പൊലീസ് പിടികൂടി.

ചോദ്യം ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന ചവറ ബ്രിഡ്ജ് തെങ്ങുവേലി കിഴക്കതില്‍ അഖില്‍രാജും 2019ല്‍ സൈനികനായ മനു മോഹനും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോക്സോ നിയമപ്രകാരം അഖില്‍രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അഖില്‍ രാജ് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി കെഎംഎംഎല്ലിനു സമീപമുള്ള വര്‍ക്ക്ഷോപ്പില്‍ എത്തിച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

മനുമോഹനെ അറസ്റ്റ് ചെയ്യുന്നതിന് മതിയായ സംരക്ഷണം നല്‍കുന്നതിന് സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി. ജമ്മുകാശ്മീര്‍ പോലീസ് സൂപ്രണ്ട് ചന്ദന്‍ കോഹ്ലീയുടെ സഹായം ആവശ്യപ്പെടുകയും ഇദ്ദേഹത്തിന്‍റെ സഹായത്തോടെ കരസേന അധികാരികളുമായി ബന്ധപ്പെട്ട് ലാഡാക്കിലെ ലേയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ഇന്തോ ചൈനാ അതിര്‍ത്തിയിലുളള ചുമ്മതാങ്ങില്‍ നിന്നും പട്ടാളത്തിന്‍റെ സഹായത്തോടെ പ്രതിയെ താഴെ ജമ്മുവിലുളള ജൗറി പട്ടാള ക്യാമ്പിലെത്തിച്ച് പോലീസിന് കൈമാറുകയുമായിരുന്നു.

ഇയാളെ അറസ്റ്റ് ചെയ്യുന്ന നടപടി ജമ്മൂകാശ്മീര്‍ പോലീസുമായി ചേര്‍ന്ന് കമ്മീഷണര്‍ ഏകോപിപ്പിച്ചു. തെക്കുംഭാഗം ഇന്‍സ്പെക്ടര്‍ പി.ജി മധു, എസ്സ്.ഐമാരായ സതീഷ് ശേഖര്‍, വിജയകുമാര്‍, എ.എസ്സ്.ഐ മാരായ ക്രിസ്റ്റിന്‍ ആന്‍റണി, ഹരികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘത്തിനാണ് അന്വേഷണ ചുമതല. എസ്സ്.ഐ സതീഷ് ശേഖര്‍, എ.എസ്സ്.ഐ മാരായ ക്രിസ്റ്റിന്‍ ആന്‍റണി, ഹരികൃഷ്ണന്‍ എന്നിവരാണ് ലഡാക്കില്‍ പോയി പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement