കഥകളിയുടെ നാട്ടിൽ ആവേശം വിതച്ച് സമരാഗ്നി; ബിജെപിയെ കാത്തിരിക്കുന്നത് ദയനീയ പരാജയമെന്ന് ശശി തരൂർ

കൊട്ടാരക്കര:കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോപ യാത്രയ്ക്ക് കഥകളിയുടെ നാട് നൽകിയത് ആവേശോജ്ജ്വല വരവേൽപ്പ്.കത്തിക്കാളുന്ന കുംഭച്ചൂടിനെ അവഗണിച്ച് ആയിരക്കണക്കിന് പ്രവർത്തകരാണ് ഉച്ച കഴിഞ്ഞതോടെ കൊട്ടാരക്കരയിലേക്ക് എത്തിച്ചേർന്നത്.ചടയമംഗലം,
പുനലൂർ,പത്തനാപുരം,കൊട്ടാരക്കര,കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കൊട്ടാരക്കരയിൽ വരവേൽപ്പ് നൽകിയത്.പൊതു സമ്മേളനം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു.പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ കാത്തിരിക്കുന്നത് ദയനീയ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.2014 ലെയും 2019 ലെയും അവസ്ഥയല്ല ബിജെപിയെ കാത്തിരിക്കുന്നത്.400 സീറ്റ് നേടി വീണ്ടും അധികാരത്തിൽ എത്തുമെന്ന് മോദി പറയുന്നത് പരാജയഭീതിയിൽ നിന്നാണ്.പാർലമെന്റിനെ വെറുമൊരു നോട്ടീസ് ബോർഡാക്കിയതും ക്ഷേത്ര നിർമ്മാണങ്ങളും മാത്രമാണ് മോദി രാജ്യത്തിനു വേണ്ടിയും ജനങ്ങൾക്കു വേണ്ടിയും ചെയ്ത ഭരണ നേട്ടമെന്ന് ശശി തരൂർ കൂട്ടിച്ചേർത്തു.

ബിജെപിയുടെ സഹായത്താലാണ് പിണറായി വിജയൻ സകല അഴിമതിയും നടത്തുന്നതെന്നും ഇതിനാലാണ് പിണറായിക്കെതിരെ ഒരൊറ്റ കേസു
പോലും എടുക്കാത്തതെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ചൂണ്ടിക്കാട്ടി.ഇന്ത്യ ജീവിക്കണോ മരിക്കണോയെന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനമെടുക്കേണ്ട തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പൂച്ചകൾക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലം ധനമന്ത്രി ബാലഗോപാലിന്റെ ഖജനാവ് ആണെന്ന് പരിഹസിച്ചു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു.എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ,കൊടിക്കുന്നിൽ സുരേഷ്,
മഹിളാ കോൺഗ്രസ്സ സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി,എംഎൽഎമാരായ ടി.സിദ്ദീഖ്,പി.സി വിഷ്ണുനാഥ്,സി.ആർ മഹേഷ്,പഴകുളം മധു,എം.എം നസീർ,എഴുകോൺ നാരായണൻ,വിദ്യ ബാലകൃഷ്ണൻ,പി.എസ് അനുതാജ്,കൊട്ടാരക്കര ഹരികുമാർ,ഉല്ലാസ് കോവൂർ എന്നിവർ പ്രസംഗിച്ചു

Advertisement