ഭരണിയ്ക്കാവ് പഞ്ചായത്ത് ബസ്റ്റാൻ്റിൻ്റെ ദുരവസ്ഥ: സ്വകാര്യ ബസ്സുടമകൾ നവകേരള സദസ്സിൽ നിവേദനം നൽകും.

ശാസ്താംകോട്ട :ദിനംപ്രതി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ഭരണിയ്ക്കാവ് ജംഗ്ഷന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് കരുതിയിരുന്ന പഞ്ചായത്ത് ബസ്സ് സ്റ്റാൻ്റ് നാഥനില്ലാ കളരിയായിട്ട് വർഷങ്ങൾ ഏറെ പിന്നിടുന്നു.2016ൽ 75 ലക്ഷം രൂപയോളം ചിലവഴിച്ചു നിർമ്മിച്ച ബസ് സ്റ്റാൻ്റ് ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. സ്വകാര്യ ബസ്സുകളുടെ സ്റ്റോപ്പ് സ്റ്റാൻ്റിലേക്ക് മാറ്റി സ്ഥാപിയ്ക്കാൻ മാസങ്ങൾക്ക് മുമ്പ് നടന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനമെടുത്തിരുന്നു.എന്നാൽ പൊട്ടിപ്പൊളിഞ്ഞ സ്റ്റാൻ്റിൽ ബസ്സുകൾ പാർക്ക് ചെയ്യുന്നത് ദുർഘടമാണ്.ഈ സാഹചര്യത്തിലാണ് നവകേരള സദസ്സിൽ നിവേദനം നൽകുന്നതെന്ന് സ്വകാര്യ ബസ്സ് ഉടമ അസ്സോസിയേഷൻ കുന്നത്തൂർ കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി സഫ അഷ്റഫ് പറഞ്ഞു.

ദിനം പ്രതി തകർച്ചയിലേക്ക് കൂപ്പുകൂത്തുകയാണ് സ്വകാര്യ ബസ് വ്യവസായം. ഈ സാഹചര്യത്തിൽ വിദ്യാർത്ഥി കൺസഷൻ ഉൾപ്പെടെയുള്ള കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിയ്ക്കണമെന്ന് പ്രസിഡൻ്റ് കുമ്പളത്ത് രാജേന്ദ്രൻ ആവശ്യപ്പെട്ടു. നവകേരള സദസ് ഞായറാഴ്ച്ച വൈകിട്ട് 6നാണ് ചക്കുവള്ളിയിൽ നടക്കുന്നത്.ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മാറ്റി സ്ഥാപിച്ച വേദിയിലാണ് സദസ്സ് നടക്കുന്നത്.

Advertisement