അഷ്ടമുടി കായലിനെ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്താന്‍ തിരുനല്ലൂർ കരുണാകരൻ എന്ന വ്യക്തിത്വത്തിന് കഴിഞ്ഞുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

Advertisement

അഷ്ടമുടി കായലിനെ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്താന്‍ തിരുനല്ലൂർ കരുണാകരൻ എന്ന കവിക്ക് കഴിഞ്ഞുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. അധ്വാനിക്കുന്നവരുടെ വികാര വിക്ഷോഭങ്ങളെ ഏറെ സര്‍ഗ്ഗാത്മകമായി ചിത്രീകരിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരു വര്‍ഷം നീളുന്ന കവി തിരുനല്ലൂര്‍ കരുണാകരന്റെ ജന്മശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഗവർണർ. സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ഇന്നലെ 3.30ന് നടന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷനായി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ പ്രശ്നങ്ങളെ കൃതികളിലൂടെ അവതരിപ്പിക്കാന്‍ തിരുനല്ലൂരിനായി എന്ന് എംപി പറഞ്ഞു. തിരുനല്ലൂരിന്റെ കവിതകള്‍ ഉദ്ധരിച്ചുകൊണ്ട് മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. കാളിദാസ കൃതിയായ മേഘസന്ദേശത്തിന്റെ തിരുനല്ലൂരിന്റെ വിവര്‍ത്തനത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനം ഗവര്‍ണര്‍ എന്‍.കെ. പ്രേമചന്ദ്രന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. അഡ്വ. കെ.പി. സജിനാഥ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ആശംസാ പ്രസംഗം നടത്തി.
തുടര്‍ന്ന് കവി കുരീപ്പുഴ ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശസ്ത സാമൂഹ്യ ചിന്തകനും എഴുത്തുകാരനുമായ ഡോക്ടര്‍ ടി.ടി. ശ്രീകുമാര്‍ തിരുനല്ലൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡൊമിനിക് ജെ. കാട്ടൂര്‍, ലക്ഷ്മി ദാസ് എന്നിവര്‍ തിരുനല്ലൂര്‍ കവിതകള്‍ ആലപിച്ചു.

Advertisement