കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ സ്കൂട്ടറില്‍ വന്നത് മൂന്നുപേര്‍

അഞ്ചൽ. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചസംഭവത്തില്‍ സ്കൂട്ടറില്‍ വന്നത് മൂന്നുപേര്‍.അഞ്ചൽ അഗസ്ത്യക്കോട് ഷിജു വിലാസത്തിൽ സൂര്യനാരായണൻ (17) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അഗസ്ത്യക്കോട് സ്വദേശി കൈലാസ് ( 16), വക്കം മുക്ക് സ്വദേശി ജോബിൻ (16) എന്നിവരെ ഗുരുതര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് അഞ്ചര മണിയോടെ അഞ്ചൽ – കരുകോൺ പാതയിൽ സിഗ്മ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം നടന്നത്.അഞ്ചൽ മുക്കട ഭാഗത്തു നിന്നും വന്ന കാർ ഓഡിറ്റോറിയത്തിലേക്ക് കയറുന്നതിനിടെ അതേ ഭാഗത്തു നിന്നുമെത്തിയ സ്കൂട്ടർ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂവരേയും ഉടൻ തന്നെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും സൂര്യനാരായണൻ മരിച്ചു.മൂവരും കരുകോൺ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. ഷിജു, സുനിത എന്നിവരാണ് സൂര്യനാരായണൻ്റെ മാതാപിതാക്കൾ. സഹോദരങ്ങൾ: പാർവ്വതി , ഗൗരി . അഞ്ചൽ പൊലീസ് കേസെടുത്തു.

Advertisement