കൊല്ലം പ്രാദേശിക ജാലകം

Advertisement

ലഹരിക്കെതിരെ രണ്ട് കോടി ഗോൾ
ഗോൾ ചലഞ്ച് സംഘടിപ്പിച്ചു

സംസ്ഥാന കേരളോത്സവത്തിന്റെ കായിക മത്സരങ്ങളുടെയും ലഹരിക്കെതിരെ രണ്ട് കോടി ഗോൾ ക്യാമ്പയിന്റെയും ഭാഗമായുള്ള ഗോൾ ചലഞ്ച് എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ യുവജനക്ഷേമബോർഡ്
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി. എസ് ബിന്ദു, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനചേതന യാത്രയ്ക്ക് മുന്നോടിയായുള്ള വിളംബര ജാഥക്ക് മൈനാഗപ്പള്ളിയിൽ
സ്വീകരണം നൽകി

ശാസ്താംകോട്ട: സംസ്ഥാന ലൈബ്രറി കൺസിലിൻ്റെ നേതൃത്വത്തിലുള്ള ജനചേതന യാത്രയ്ക്ക് മുന്നോടിയായുള്ള വിളംബര ജാഥക്ക് മൈനാഗപ്പള്ളി ഗ്രാന്മ ഗ്രാമീണ വായനശാല സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ വി.ഗിരിജാദേവി,

മാനേജർ കെ.പ്രസന്നകുമാർ, ഡോ.കെ.ബി.ശെൽവമണി, പ്രൊഫ.എസ് അജയൻ, ആർ.മദനമോഹൻ, സോമൻ മൂത്തേഴം, ജോസ് കുന്നേൽ, ബാലു ശിവൻ എന്നിവർ സംസാരിച്ചു.

കൊട്ടാരക്കര ദേശീയ പാതയിൽ  യുവ അഭിഭാഷകയെ  പെട്രോൾ ഒഴിച്ച് കത്തിച്ചു

കൃത്യം നടത്തിയ ഭർത്താവിനെ  നാട്ടുകാർ പിടികൂടി  പോലീസ് ഏല്പിച്ചു

 യുവതിക്കു 30% ത്തിലധികം   പൊള്ളളേറ്റു

കൊട്ടാരക്കര. കൊട്ടാരക്കര ദേശീയപാതയിൽ   നെടുവത്തൂർ  താമരശ്ശേരി  ജങ്ഷന്  സമീപം സ്കൂട്ടറിൽ സഞ്ചരിച്ച യുവ അഭിഭാഷകയെ  പിന്തുടർന്ന്  പെട്രോൾ ഒഴിച്ച് കത്തിച്ചു. എഴുകോൺ  ഇടയ്ക്കോട്   അക്ഷരയിൽ  അശോകന്റെയും ഷാലിജയുടെയും  മകൾ  അഡ്വ ഐശ്വര്യ  അശോകനെ (26) യാണ്  പെട്രോൾ ഒഴിച്ച് തീ കത്തിച്ചത്. തീ  വച്ച ശേഷം  ഓടി രക്ഷപെടാൻ ശ്രമിച്ച   നാലുവർഷമായി  പിരിഞ്ഞു കഴിയുന്ന  കോട്ടത്തല  മൂഴിക്കോട്   അഖിൽ നിവാസിൽ ഭർത്താവായ അഖിൽ രാജ് (34) നെ പരിസരവാസികൾ  പിടികൂടി  പോലീസിൽ  ഏല്പിച്ചു. യുവതിയുടെ  നിലവിളി കേട്ട് ഓടിയത്തിയ  പരിസരവാസികൾ  കാണുന്നത് തീ ആളികത്തിയ  നിലയിൽ  നിലത്തു കിടന്നുരുളുന്നതാണ്. 

തുണിയും വെള്ളവും ഉപയോഗിച്ച്  തീ അണച്ച ശേഷം  ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്തെ   സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതിക്കു  30 ശത മാനത്തിലേറെ  പൊള്ളലേറ്റിട്ടുണ്ട്. നാലു വർഷമായി  പിണങ്ങി കഴിയുന്ന ഇവർ തമ്മിൽ കൊട്ടാരക്കര കോടതിയിൽ  കേസ് നടക്കുന്നുണ്ട്. കേസ് കഴിഞ്ഞു  തിരികെ  ഇറങ്ങുമ്പോൾ കോടതി വളപ്പിൽ  ഐശ്വര്യയെ  ആക്രമിക്കാൻ ശ്രമിച്ചതു അഭിഭാഷകർ  ഇടപെട്ട് തടഞ്ഞിരുന്നു  തുടർന്ന്  എഴുകോൺ  വീട്ടിലേക്കു പോകുമ്പോൾ സ്കൂട്ടറിൽ പോകുകയായിരുന്ന ഐശ്വര്യയെ  അഖിൽ രാജ് ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

തുടർന്ന്  സ്കൂട്ടർ നിർത്തി  തിരിഞ്ഞോടിയ   ഐശ്വര്യയെ താമരശ്ശേരി  അഗ്രോ ബസാറിന്  സമീപം  വച്ചു സ്പ്രൈ അടിച്ചാശേഷം   പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം  ഓടിയ  അഖിലിനെ  പിന്തുടർന്ന നാട്ടുകാരെയും ആക്രമിക്കാൻ ശ്രമിച്ചു   തുടർന്ന് ബല  പ്രയോഗത്തിലൂടെ   പ്രതിയെ  പിടിച്ചു പോലീസിന് നോക്കുകയായിരുന്നു. കൊട്ടാരക്കര യുവതിയുടെ മൊഴി എടുത്ത ശേഷം  ഫോറെൻസിക് വിദഗ്ദർ സംഭവ സ്ഥലത്തെത്തി സൂക്ഷ്മ പരിശോധന  നടത്തി.

പാരലൽ കോളേജ് തീവച്ച് നശിപ്പിക്കാൻ ശ്രമം

ശാസ്താംകോട്ട : സമാന്തര വിദ്യാഭ്യാസ സ്ഥാപനം തീവച്ച് നശിപ്പിക്കാൻ ശ്രമം. സ്ഥാപനത്തിൻ്റെ ഒരു ഭാഗം കത്തിനശിച്ചു.ഐസിഎസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്റ്റുഡൻസ് അക്കാദമിയാണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ കത്തിനശിച്ചത്.തീ കത്തുന്നത് കണ്ട വഴിയാത്രക്കാർ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകൾ എത്തി തീ കെടുത്തുകയായിരുന്നു.ഓഫീസ് മുറിയും അതിലുണ്ടായിരുന്ന കസേരകളും ഫയലുകളും ക്ലാസ് മുറിയും കത്തിനശിച്ചു.ക്ലാസുകൾ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന കർട്ടന് തീ കൊളുത്തുകയായിരുന്നു
എന്നാണ് നിഗമനം.ശാസ്താംകോട്ട പോലീസ് സ്ഥലത്ത് എത്തിയിരുന്നു.
ആറ് മാസം മുമ്പും സമാനമായ രീതിയിൽ ഈ സ്ഥാപനം തീവച്ച് നശിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു

നിർത്തലാക്കിയ ന്യൂന പക്ഷ സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കണം

ശാസ്താംകോട്ട:
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായത്തിപ്പെട്ട വിദ്യാർത്ഥികൾക്കായി നൽകി വന്നിരുന്ന മൗലാന ആസാദ്‌ നാഷണൽ ഫെലോഷിപ്പും.ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന സ്‌കോളർഷിപ്പും നിർത്തലാക്കിയ കേന്ദ്ര സർക്കാർ തീരുമാനം പുന:പരിശോധികണമെന്നും ഇത്തരത്തിലുള്ള ന്യൂനപക്ഷ ദ്രോഹ നടപടി പിൻവലിച്ചു സ്ക്കോളർഷിപ്പുകൾ പുനസ്ഥാപിക്കണമെന്നുംകുന്നത്തൂർ താലൂക് മുസ്ലീം കോർഡിനേഷൻ വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ്‌ കുഞ്ഞു തനിമ ആവശ്യപ്പെട്ടു.

പടിഞ്ഞാറേകല്ലടയിൽ നീർച്ചാൽനടത്തം സംഘടിപ്പിച്ചു

ശാസ്താംകോട്ട : നീരുറവ് എന്ന പേരിൽ പടിഞ്ഞാറെ കല്ലടയിൽ നീർച്ചാൽ നടത്തം സംഘടിപ്പിച്ചു. നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുത്ത നീർച്ചാൽ നടത്തത്തിൽ ശുദ്ധജലവും ശുദ്ധവായുവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്‌തു. കൊട്ടത്തറവിപണി കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച ജലനടത്തം കടപ്പാക്കുഴിയിലൂടെ സഞ്ചരിച്ച് പഞ്ചായത്ത്‌ അങ്കണത്തിൽ സമാപിച്ചു. തുടർന്ന് ചേർന്ന പഞ്ചായത്ത്‌തല ജലസഭ സമ്മേളനം പ്രസിഡന്റ്‌ ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു.

വൈസ് പ്രസിഡന്റ് എൽ.സുധ അധ്യക്ഷത വഹിച്ചു. ഉഷാലയം ശിവരാജൻ, സി.ശിവാനന്ദൻ, റ്റി.ശിവരാജൻ,എൻ.ഓമനക്കുട്ടൻപിള്ള, സിന്ധു,രജീല,എ എൻ.ആർ.ഇ.ജി അസി. എൻജിനിയർ സ്മിത ,
അസി.സെക്രട്ടറി കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശീയ പെൻഷൻ ദിനാചരണവും നേതൃസംഗമവും നടത്തി

ശാസ്താംകോട്ട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പെൻഷൻ ദിനാചരണവും നേതൃസംഗമവും സംഘടിപ്പിച്ചു.ഭരണിക്കാവ് കോൺഗ്രസ്‌ ഭവനിൽ നടന്ന സമ്മേളനം പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ്‌ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.ബാബു രാജൻ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൻ.സോമൻ പിള്ള,കെ.സുധാകര പണിക്കർ,നേതാക്കളായ കെ.എ രാമകൃഷ്ണ പിള്ള, ശങ്കര പിള്ള,എം.അബ്ദുൽ സമദ്,എസ്.എസ് ഗീത ഭായ്,എം.ഐ നാസർഷാ,എൽ.മറിയാമ്മ,എം.ജോർജ്,വി.എൻ സദാശിവൻ പിള്ള, പുത്തൂർ രാജീവ്‌,വി.വിജയകുമാർ, അസൂറ ബീവി,വി.പ്രകാശ് കുമാർ,ചെല്ലപ്പൻ ഇരവി, ഡോ.എം.എ സലീം,മാത്യു വട്ടവിള,രാജൻ പിള്ള, പോരുവഴി സലാം, വിദ്യാധരൻ,ശിവൻ പിള്ള എന്നിവർ സംസാരിച്ചു. യോഗത്തിൽ മുതിർന്ന പെൻഷൻകാരെ ആദരിച്ചു.ക്ഷാമാശ്വാസ കുടിശികയും പെൻഷൻ പരിഷ്കരണ കുടിശികയും ഉടൻ വിതരണം ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഗഞ്ചാവും ആയുധങ്ങളുമായി മൂന്ന് യുവാക്കൾ പിടിയിൽ

കരുനാഗപ്പള്ളി. പുതിയകാവ് ഇലക്ട്രിസിറ്റി ഓഫീസിന് പടിഞ്ഞാറുവശം കാടുപിടിച്ച പുരയിടങ്ങൾ കേന്ദ്രികരിച്ച് മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗവും വിപണനവും നടക്കുന്നുവെന്ന് പരാതിഅന്വേഷിക്കാനെത്തിയ എക്സൈസ് സംഘത്തെ ബൈക്കിലെത്തിയ ഗഞ്ചാവ് സംഘം വടിവാളും മാരകായുധങ്ങളുമായി ആക്രമിച്ചു

കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവപ്രസാദിനും പാർട്ടിക്കും നേരെയാണ്

ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ മൂന്ന് യുവാക്കൾ അവർ സഞ്ചരിച്ചിരുന്ന ബൈക്ക്,ഗഞ്ചാവ് വെട്ടുകത്തി എന്നിവ സഹിതം പിടിയിലായി പിടിയിലാകുമെന്ന് ഉറപ്പായ പ്രതികളിൽ ഒരാൾ ബൈക്കിൽ നിന്നും ഇറങ്ങി എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയുടെ തലക്ക് നേരേ വീശിയ കത്തിമുനയിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്,തുടർന്ന് നടന്ന പിടിവലിക്ക് ഇടക്ക് നിലത്ത് വീണ ഇൻസ്പെക്ടർക്കും പ്രതികളിൽ ഒരാൾക്കും പരിക്കുകൾ പറ്റിയിട്ടുണ്ട്.

ഗഞ്ചാവ് കൈവശം വച്ചതിനും ഉദ്യോഗസ്ഥരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചതിനും കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് വില്ലേജിൽ അദിനാട് തെക്ക് മുറിയിൽ ആർ എൽ ഭവനത്തിൽ രാജേഷ് മകൻ വിശാഖ് 23 വയസ്,കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് വില്ലേജിൽ പുന്നക്കുളം മുറിയിൽ മണി മന്ദിരത്തിൽ മണിയൻ മകൻ മനു എന്ന് വിക്കുന്ന മിഥുൻ 20 വയസ്, കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് വില്ലേജിൽ പുന്നക്കുളം മുറിയിൽ ആർ കെ മന്ദിരത്തിൽ കാർത്തികേയൻ മകൻ കുട്ടപ്പായി എന്ന് വിളിക്കുന്ന അനന്ദകൃഷ്ണൻ 24 വയസ് എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിതു. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ എസ് മധുസൂദനൻ പിള്ള, പ്രിവന്റീവ് ഓഫീസർ പി എ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് സുധീർബാബു,എസ് അൻഷാദ്.എസ് സഫേഴ്സൺ വനിത സിവിൽ എക്സൈസ് ഓഫീസർ ജയലക്ഷ്മി,എക്സൈസ് ഡ്രൈവർ വിഎം മൻസൂർ എന്നിവർ പങ്കെടുത്തു.

സൈക്കിൾ യാത്രക്കാരൻ ബൈക്കിടിച്ചു മരിച്ചു

കരുനാഗപ്പള്ളി . സൈക്കിൾ യാത്രക്കാരൻ ബൈക്കിടിച്ചു മരിച്ചു . കേശവപുരം പോച്ചയിൽ വടക്കതിൽ പുഷ്കരൻ ( 76 ) ആണ് മരിച്ചത് . ഇന്ന് രാവിലെ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനുസമീപം ബൈക്കിടിച്ചാണ് അപകടമുണ്ടായത് .

താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചു . ബൈക്ക് യാത്രികനെ മെഡിക്കൽകോളജിലേക്ക് മാറ്റി . ഭാര്യ ഓമന  . മക്കൾ . അമ്പിളി ,സുനില ,അജി.

മരുമക്കൾ പ്രസന്നൻ, മധു (പരേതൻ), ആര്യ അജി.

ദേശീയ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 24 മുതല്‍ 28 വരെ കൊട്ടാരക്കരയില്‍
കൊട്ടാരക്കര. നഗരസഭയുടേയും കേരള സ്റ്റേറ്റ് ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെയും ബോള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടേയും നേതൃത്വത്തില്‍ 68-ാമത് സീനിയര്‍ (പുരുഷ-വനിത)  ദേശീയ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്  ഡിസംബര്‍ 24 മുതല്‍ 28 വരെ കൊട്ടാരക്കരയില്‍ നടക്കും.
കൊട്ടാരക്കര  സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 24ന്  വൈകിട്ട് മൂന്നിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷനാകും.


ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ. ബി. ഗണേഷ് കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍, കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജന്‍,  മുന്‍ എം.എല്‍.എ പി. അയിഷ പോറ്റി, ബി. ബി. എഫ്. എ പ്രസിഡന്റ് അശോക് കുമാര്‍ ഗോയല്‍, സെക്രട്ടറി ദിനേഷ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്  എക്സ്. എണസ്റ്റ്, ജില്ലാ ബോള്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്. അനില്‍കുമാര്‍. കെ. എസ്. ബി. ബി. എ  പ്രസിഡന്റ്  ടി. കെ. ഹെന്‍ട്രി, ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു അമ്പലക്കര,കേരള  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനിതാ ഗോപകുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ എസ്.ആര്‍. രമേശ്, ഉണ്ണികൃഷ്ണമേനോന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് എ. ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും.


ഡിസംബര്‍ 25ലെ മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന്  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. പി. എസ്. സുപാല്‍ എം.എല്‍.എ മുഖ്യാതിഥിയാകും. എസ്.ആര്‍.രമേശ് അധ്യക്ഷനാകുന്ന ചടങ്ങില്‍ അരുണ്‍ കടാംകുളം, സുജ അച്ചന്‍കുഞ്ഞ്, ഡി.ബി.ബി.ഐ ജില്ലാ സെക്രട്ടറി എം. മുബാഷ് എന്നിവര്‍ പങ്കെടുക്കും.
26ലെ മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന്   മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ മുഖ്യാതിഥിയാകും. അനില്‍ അമ്പലക്കര, കെ.എസ്.ബി.ബി.എ ട്രഷറര്‍ കെ.സുധാകരന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഫൈസല്‍ ബഷീര്‍  തുടങ്ങിയവര്‍ പങ്കെടുക്കും.
  27ലെ മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കൗണ്‍സിലര്‍ വി. ഫിലിപ്പ് അധ്യക്ഷനാകും.

കാഷ്യു  കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ മുഖ്യാതിഥിയാകും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ജി.സുഷമ, സി. മുകേഷ്,  തുടങ്ങിയവര്‍ പങ്കെടുക്കും.
28ന് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. കെ.എസ്.ബി. ബി. എ പ്രസിഡന്റ് ടി. കെ. ഹെന്‍ട്രി  അധ്യക്ഷനാകും. എം.എല്‍.എമാരായ എം.നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, ബി.ബി.എഫ്.ഐ പ്രസിഡന്റ് അശോക് ഗോയല്‍, മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് നടക്കുന്ന കലാസന്ധ്യയില്‍ നാദസ്വരകച്ചേരി, നാട്യഞ്ജലി, കഥകളി, കരാട്ടെ, നാടകം, യോഗ എന്നിവയും അരങ്ങേറും.

പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ തീരുമാനം
പാരിപ്പള്ളി. മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം. സേവനങ്ങള്‍ കൂടുതല്‍ രോഗിസൗഹൃദമാക്കാനും ജി. എസ്. ജയലാല്‍ എം. എല്‍. എയുടെയും ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ജനറല്‍ബോഡി  യോഗത്തില്‍ നിര്‍ദ്ദേശിച്ചു.


സി. ടി. സ്‌കാന്‍ സൗകര്യം 24 മണിക്കൂറും ലഭ്യമാക്കും.  ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങള്‍ക്കായുള്ള സാധ്യതയും പരിശോധിക്കും.  എച്ച്.ഡി.എസ് ഫാര്‍മസിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.  
ഒഴിവുള്ള നേഴ്‌സ്, ഫാര്‍മസിസ്റ്റ് തസ്തികളിലേക്കുള്ള നിയമനനടപടികള്‍ പൂര്‍ത്തിയായി.  ബയോമെട്രിക് പഞ്ചിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മാതൃകയില്‍ ജനുവരി മുതല്‍ വിസിറ്റിംഗ് പാസ്സ് ഉണ്ടാകും.


കാര്‍ഡിയോതൊറാസിക് വിഭാഗത്തിലെ ഓപ്പറേഷന്‍ തിയേറ്ററിന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. ആശുപത്രിക്ക് ചുറ്റും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടരുന്നു. ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്ക്, ട്രോമാ കെയര്‍ ബ്ലോക്ക്, ഇന്‍ഫെക്ഷ്യസ് ഡിസീസ് ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണ നടപടികള്‍ തുടങ്ങി.  


ആശുപത്രിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി മോണിറ്ററിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിമാസയോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. കുടിവെള്ള, ശുചിത്വ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി.
പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ. മോറിസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. എച്ച്. ഗോപകുമാര്‍, ജനപ്രതിനിധികള്‍,  രാഷ്ട്രീയകക്ഷി നേതാക്കള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

കൊല്ലം ശ്രീനാരായണ കോളേജിനെ സംരക്ഷിക്കുവാന്‍ സംരക്ഷണ സമിതി രൂപീകരിക്കേണ്ടിവന്നത് പോലീസിന്‍റെ പിടിപ്പുകേടു കൊണ്ടാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

കൊല്ലം.പ്രഗല്‍ഭരായ നിരവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്ത കൊല്ലം ശ്രീനാരായണ കോളേജിനെ സംരക്ഷിക്കുവാന്‍ സംരക്ഷണ സമിതി രൂപീകരിക്കേണ്ടിവന്നത് പോലീസിന്‍റെ പിടിപ്പുകേടു കൊണ്ടാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു..   കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട അച്ചടക്കത്തിന്‍റെ സര്‍വ്വ സീമകളും ലംഘിക്കുകയും പ്രിന്‍സിപ്പാളിന്‍റെയും അദ്ധ്യാപകരുടെയും നിര്‍ദ്ദേശങ്ങള്‍ എസ്.എഫ്.ഐ നിരാകരിക്കുകയും കലാലയത്തില്‍ ചോരപ്പുഴ ഒഴുക്കാന്‍ തയ്യാറെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംരക്ഷണ സമിതി ഇടപെടേണ്ടി വന്നത്.   കോളേജില്‍ ലഹരി മരുന്നുപയോഗവും കഞ്ചാവ് ചെടികളും ഉണ്ടെന്ന സംരക്ഷണ സമിതിയുടെ കണ്ടെത്തില്‍ അതീവ ഗൗരവമുളളതാണ്.    അക്രമികള്‍ക്ക് പ്രത്യേക ഇരിപ്പിടം തയ്യാറാക്കി ആധിപത്യം സ്ഥാപിക്കാനുളള നീക്കവും തടയിടേണ്ടതാണ്.   അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുവാനുളള ആര്‍ജ്ജവമില്ലാത്തതു കൊണ്ടാണ് കലാലയം ഭീതിജനകമായ അവസ്ഥയിലേയ്ക്ക് മാറിയത്.  കൊല്ലത്തിന്‍റെ അഭിമാന കലാലയമായ എസ്.എന്‍. കോളേജില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കാന്‍ സംരക്ഷണ സമിതി സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയും കലാലയാന്തരീക്ഷവും സംഘര്‍ഷ ഭരിതമാക്കുന്ന എസ്.എഫ്.ഐ യുടെ ആക്രമണോത്സുകമായ നിലപാടാണ് കൊല്ലം എസ്.എന്‍. കോളേജിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐ  യുടെ വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐക്കെതിരെ ഉയര്‍ത്തിട്ടുളള വിമര്‍ശനം അതീവ ഗൗരവമുളളതാണ്.   കേരളത്തിലെ കലാലയങ്ങള്‍ പോലീസിന്‍റെ ഒത്താശയോടെ എസ്.എഫ്.ഐ യുടെ ആക്രമണങ്ങള്‍ നടത്താനുളള കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.   ജനാധിപത്യ മര്യാദ അനുസരിച്ച് എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുളള അവകാശത്തെ നിഷേധിക്കുന്ന സമീപനമാണ് എസ്.എഫ്.ഐയുടെത്.

   കോളേജ് പ്രിന്‍സിപ്പാളിനെയും അദ്ധ്യാപകരേയും എന്തും പറയാനും അധിക്ഷേപിക്കുവാനുളള ലൈസന്‍സായി എസ്.എഫ്.ഐ സംഘടനയിലെ അംഗത്വം കണക്കാക്കുന്നത് അപകടകരമാണ്.  എസ്.എഫ്.ഐ യുടെ അതിക്രമങ്ങളെ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാല്‍ ഗുരുനാഥന്മാരെ നിന്ദിക്കുവാനും കായികമായി കൈകാര്യം ചെയ്യാനും വ്യക്തിപരമായി ഉപദ്രവിക്കാനും എസ്.എഫ്.ഐ നേതൃത്വത്തിന് ധൈര്യം നല്‍കുന്നത് പോലീസിന്‍റെ മൃദുസമിപനവും സഹായവുമാണ്.   എസ്.എഫ്.ഐ ഫാസിസമാണ് നടപ്പാക്കുന്നതെന്ന വസ്തുത വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ കാലങ്ങളായി ഉന്നയിക്കുന്നതായിട്ടും നിലപാടില്‍ മാറ്റം വരാത്തത് ഭരണകൂടത്തിന്‍റെ പിന്തുണകൊണ്ടാണെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി  കുറ്റപ്പെടുത്തി.

ഡോ.ഗോകുലം ഗോപകുമാറിന്റെ 7-ാം അനുസ്മരണ സമ്മേളനം 

കൊട്ടാരക്കര: പുത്തൂർ മിനിമോൾ മെമ്മോറിയൽ ട്രസ്റ്റിന്റെയും സിദ്ധാർത്ഥ സെൻട്രൽ സ്കൂളിന്റെയും സ്ഥാപക ചെയർമാൻ ഡോ.ഗോകുലം ഗോപകുമാറിന്റെ 7-ാം അനുസ്മരണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സിദ്ധാർത്ഥ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ ഗോപിക അദ്വൈത് അദ്ധ്യക്ഷത വഹിച്ചു.

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ ഓർമ്മമരം നട്ടു. സ്നേഹസാന്ത്വന നിധി വിതരണം സിദ്ധാർത്ഥ ഡയറക്ടർ അദ്വൈത് ഹരി സായന്തനം ഗാന്ധിഭവൻ ചീഫ് മാനേജർ ജി.രവീന്ദ്രൻ പിള്ളയ്ക്ക് നൽകി നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.സുരേഷ് കുമാർ, മിനിമോൾ ട്രസ്റ്റ് മെമ്പർമാരായ കോട്ടാത്തല ശ്രീകുമാർ, ആ‌ർ.എസ്.ദിലീപ് കുമാർ, എച്ച്.ജയൻ, പ്രിൻസിപ്പൽ ടി.ടി.കവിത, സ്റ്റാഫ് സെക്രട്ടറി ബിജു മാമ്മൻ, വിദ്യാർത്ഥി പ്രതിനിധി ഡി.ദേവനന്ദ എന്നിവർ സംസാരിച്ചു. ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്.

Advertisement