കാടുവെട്ടി വാഹനങ്ങള്‍ ചീറിപ്പായുന്ന കൊടുംവളവില്‍ ജീവനെടുക്കാന്‍ കാത്ത് ഇലക്ട്രിക് പോസ്റ്റ്, ജനം എന്തുവേണം സാറമ്മാരേ

ശാസ്താംകോട്ട. കൊടുംവളവിലെ കാടുവെട്ടി, ഇനി ഇരകാത്തുനില്‍ക്കുന്ന പോസ്റ്റ് അതുമാറ്റാന്‍ ഏതു തമ്പുരാന്‍കനിയണം. ശാസ്താംകോട്ട-കാരാലിമുക്ക് പ്രധാന പാതയില്‍ വേങ്ങ പൊട്ടക്കണ്ണന്‍ മുക്കിന് വടക്കുവശത്തെ വളവിലാണ് അപകടക്കണിയുള്ളത്. കിഫ്ബിയുടെ റോഡ് നവീകരണ പരിപാടിയില്‍ ഉല്‍പ്പെട്ടമേഖലയാണെങ്കിലും പണി 90ശതമാനം തീര്‍ത്ത് പോയ കരാറുകാരെപ്പറ്റി വിവരമൊന്നുമില്ല. മുകളില്‍നിന്നുള്ള കരാറും കൊടുക്കല്‍ വാങ്ങലും നാട്ടിലെ സാധാരണ ജനപ്രതിനിധികള്‍ക്ക് അറിയുകയുമില്ല.


ഒരു കാര്യവുമില്ലാതെ റോഡ് ഉയര്‍ത്തി പിന്നീട് അതിന്റെ വശത്ത് കുഴിനികത്തുമൊക്കെയായി തികച്ചും അനാവശ്യമായ പണികളാണ് ഇവിടെ നടന്നത്. കൊടുംവളവിലെ കുഴിയും വീതിയില്ലായ്മയും പരാതിയായതോടെ ഇവിടെ പാര്‍ശ്വഭിത്തികെട്ടി. അത് വലിയ ഉപകാരമായി എന്നാല്‍ അതില്‍ മണ്ണ് നിറച്ച് വീതി ഉപയോഗപ്രദമാക്കാന്‍ ശുഷ്‌കാന്തിഉണ്ടായില്ല. വളവില്‍ തന്നെ നികത്താനായി എത്തിച്ച മണ്ണ് കൂനയാക്കിവച്ചത് പരാതിയും വാര്‍ത്തയുമായപ്പോള്‍ കുറച്ചു നിരപ്പാക്കി. എന്നാല്‍ അതില്‍ കാടുവളര്‍ന്ന് കാഴ്ചമറക്കുകയും ഒഴിയാനിടമില്ലാതാക്കുകയും ചെയ്തത് അപകടമായി. നിരന്തരം അപകടമുണ്ടായതോടെ കാട് തൊവിലുറപ്പുകാര്‍ ഇടപെട്ട് വെട്ടി. എന്നാല്‍ ഇവിടം നിരപ്പാക്കുന്ന ജോലി പൂര്‍ത്തിയായില്ല. ഏറ്റവും വലിയ പ്രശ്‌നം വളവില്‍ വലിയവാഹനങ്ങള്‍ തട്ടാന്‍ പാകത്തിന് നില്‍ക്കുന്ന 11കെവി വൈദ്യുതി ലൈനിന്‍റെ പോസ്റ്റ് ആണ്.

പാര്‍ശ്വ ഭിത്തി കെട്ടി വീതി വര്‍ദ്ധിപ്പിച്ചത് ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന നിലപാടിലാണ് കെഎസ്ഇബി. സമീപകാലത്തുതന്നെ രണ്ട് വാഹനാപകടങ്ങള്‍ നടന്ന ഇവിടെ പോസ്റ്റിലേക്ക് വാഹനമിടിച്ചു കയറാനുള്ള സാധ്യത ഏറെയാണ്. ഇതേറോഡില്‍ ആദിക്കാട്ട്മുക്കിലെ വളവിലും ഒരു പോസ്റ്റ് ജീവനെടുക്കാന്‍ കാത്തുനില്‍പ്പുണ്ട്. ഫണ്ടില്ല പോസ്റ്റില്ല തുടങ്ങിയ തട്ടാമുട്ടികളാണ് അധികൃതരുടെ മറുപടി.


ലക്ഷങ്ങള്‍ ചിലവിട്ട് വീതികൂട്ടിയത് അപകടമൊഴിവാക്കാനല്ലേ എന്ന സാമാന്യബുദ്ധിപോലുമില്ലാത്ത എന്‍ജിനീയര്‍മാരാണ് വൈദ്യുതി വകുപ്പിലും മരാമത്തുവകുപ്പിലുമുള്ളതെന്ന ആക്ഷേപം ബാക്കിയാണ്. അപകടമൊഴിവാക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ നാട്ടുകാര്‍ റോഡ് ഉപരോധമടക്കമുള്ള സമരവുമായി രംഗത്തിറങ്ങുമെന്ന് പഞ്ചായത്ത് അംഗം അഡ്വ.അനിത മുന്നറിയിപ്പുനല്‍കി

Advertisement