ശാസ്താംകോട്ട തടാകത്തിന്റെ അവസ്ഥ നേരിൽ കണ്ട് കേന്ദ്രസംഘം; മാനേജ്‌മെന്റ് ആക്ഷൻപ്ലാൻ തയ്യാറാക്കും

Advertisement

ശാസ്താംകോട്ട: ശുദ്ധജല തടാകം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിട്ടറിയാൻ ഇന്നലെ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ശാസ്താംകോട്ടയിലെത്തി.

തടാകത്തിന്റെ നിലവിലെ അവസ്ഥകളും, തടാകം നേരിടുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളും നേരിൽ കണ്ട് മനസ്സിലാക്കുകയും ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു.

ശാസ്താംകോട്ട തടാകത്തിന് വേണ്ടി മാനേജ്‌മെന്റ് ആക്ഷൻപ്ലാൻ തയ്യാറാക്കുക എന്നതാണ് പ്രധാനമായി ഉദ്ദേശിക്കുന്നതെന്ന് സന്ദർശക സംഘം പറഞ്ഞു. തടാകസംരക്ഷണ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ, വിവിധ പദ്ധതികൾ നടപ്പിലാക്കൽ, തടാകത്തിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ, തീരസംരക്ഷണം, പരിസ്ഥിതിസൗഹൃദ നിർമാണങ്ങൾ, ടൂറിസവുമായി ബന്ധിപ്പിക്കൽ തുടങ്ങി നിരവധി നിർദ്ദേശങ്ങൾ അടങ്ങുന്നതാകും മാനേജ്‌മെന്റ് ആക്ഷൻ പ്ലാൻ. അടുത്ത അഞ്ചു വർഷത്തേക്ക് നടപ്പിലാക്കേണ്ട സമഗ്രപദ്ധതി നിർദ്ദേശങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കും.

സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുമായി സഹകരിച്ച്‌ വീണ്ടും തുടർസന്ദർശനവും ചർച്ചകളും ഉണ്ടാകുമെന്ന് കേന്ദ്രസംഘം അറിയിച്ചു. അന്തിമമായി തയ്യാറാകുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാർ വഴി കേന്ദ്രത്തിന് സമർപ്പിക്കും. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ചെലവിന്റെ 60 ശതമാനം കേന്ദ്രഗവൺമെന്റും 40 ശതമാനം സംസ്ഥാന സർക്കാരായിരിക്കും വഹിക്കുന്നത്.

കേന്ദ്ര തണ്ണീർതട ജൈവവൈവിധ്യ ബോർഡ് ദേശീയ പ്രൊജക്‌ട് കോഡിനേറ്റർ സുജിത അശ്വതി, വാട്ടർ മാനേജ്‌മെന്റ് ടെക്‌നിക്കൽ ഓഫീസർ ഹർഷ് ഗോപിനാഥ്, സംസ്ഥാന തണ്ണീർതട അതോറിറ്റി പ്രോജക്‌ട് സയൻടിസ്റ്റ് യു. മഞ്ജുഷ എന്നിവർ പരിപാടികൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ എം രജനി, ഉഷാകുമാരി, പ്രകാശിനി, കായൽ കൂട്ടായ്മ രക്ഷാധികാരി എസ്. ദിലീപ്കുമാർ, ഗ്രാമീണതൊഴിലുറപ്പ് പദ്ധതി എ.ഇ. ബിനി, പരിസ്ഥിതിപ്രവർത്തകൻ വിജയൻ കെ പവിത്രേശ്വരം, കുടുംബശ്രീ ചെയർപേഴ്‌സൺ ജയശ്രീ, എസ്.ആർ.ധന്യ എന്നിവർ പങ്കെടുത്തു.

Advertisement