ഭക്ഷണശാലകളുടെ ശുചിത്വനിലവാരം: കൊല്ലം ജില്ലയിൽ ആദ്യമായി ഭക്ഷ്യവകുപ്പിന്റെ ഫൈവ് സ്റ്റാർ ഹൈജീൻ റേറ്റിങ് സർട്ടിഫിക്കറ്റ് സുപ്രീം എക്സ്പീരിയൻസയ്ക്ക്

കൊല്ലം: രാജ്യത്താദ്യമായി ഫുഡ് ഡെസ്റ്റിനേഷൻ ആശയവുമായി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ച സുപ്രീം എക്സ്പീരിയൻസയ്ക്ക് ജില്ലയിലെ ഭക്ഷണശാലകൾക്ക് ശുചിത്വ നിലവാരം പരിശോധിച്ച്‌ ജില്ലാ ഭക്ഷ്യവകുപ്പ് നൽകുന്ന ഫൈവ് സ്റ്റാർ ഹൈജീൻ റേറ്റിങ് സർട്ടിഫിക്കറ്റ് ലഭിച്ചു.

ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സർട്ടിഫിക്കറ്റ് ഭക്ഷണശാലയ്ക്ക് ലഭിക്കുന്നത്. കളക്ടർ അഫ്സാന പർവീണിൽ നിന്ന് സുപ്രീം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഫ്‌സൽ മുസലിയാർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ഉപഭോക്താക്കൾക്ക് ഏഴോളം വ്യത്യസ്ത ഫുഡ് എക്‌സ്പീരിയൻസ് പകർന്നു നൽകുന്നതിനായി ഗോർമെറ്റ്( ഫുഡ് മാർക്കറ്റ് ), സ്ട്രീറ്റ് ഫുഡ് കോർണർ, ഫൈൻ ഡൈൻ റസ്റ്ററന്റ്, സൂപ്പർ മാർക്കറ്റ്, ബേക്കറി, ബാങ്ക്വറ്റ് ഹാൾ, റൂഫ് ടോപ്പ് ഡൈനിങ് തുടങ്ങിയവ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംരംഭമാണ് നാലു നിലകളിലായി നാൽപ്പതിനായിരത്തോളം ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കിയിരിക്കുന്ന സുപ്രീം എക്സ്പീരിയൻസയെന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിക്കൊണ്ട് അഫ്‌സൽ മുസലിയാർ പറഞ്ഞു.

സുപ്രീം ഫുഡ് കോർപ്പറേറ്റ് ഹൗസിന്റെ ഏറ്റവും പുതിയ ബ്രാൻഡാണ് സുപ്രീം എക്‌സ്പീരിയൻസയെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ ആരോഗ്യസ്ഥിതി, ജലത്തിന്റെ ഗുണനിലവാരം, പൊതുവായ ഭക്ഷ്യസുരക്ഷാ സംവിധാനം,കീടനിയന്ത്രണ സംവിധാനം, അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം,പാകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ പരിശോധന റിപ്പോർട്ട്, തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

ആദ്യഘട്ടത്തിൽ 33 ഭക്ഷണശാലകളിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ എസ്.അജി, സുപ്രീം ഗ്രൂപ്പ് ജനറൽ മാനേജർ(ഓപ്പറേഷൻസ്) ഷബീർ അഹമ്മദ്, റസ്റ്ററന്റ് ഡിവിഷൻ ജനറൽ മാനേജർ റെയ്‌നോൾഡ് തുടങ്ങിയവർ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പങ്കെടുത്തു.

Advertisement