ശബരിമല‍യിൽ ഉത്സവത്തിന് കൊടിയേറി; എണ്ണം നിയന്ത്രിക്കാതെ ഭക്തരെ കടത്തി വിടും

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പത്തുദിവസത്തെ ഉത്സവത്തിന് കൊടിയേറി. രാവിലെ 10.30നും 11.30 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.

പുലർച്ചെ അഞ്ചിന് ക്ഷേത്ര തിരുനട തുറന്ന നിർമ്മാല്യവും പതിവ് അഭിഷേകവും മഹാഗണപതി ഹോമവും നടത്തിയശേഷം ഉഷപൂജ കഴിഞ്ഞ് ബിംബ ശുദ്ധി ക്രിയയും കലശാഭിഷേകവും നടന്നു.

രാവിലെ 10ന് കൊടിക്കൂറ പൂജയും കൊടിമര പൂജയും കൊടിയേറ്റ് പൂജയും നടന്നു. അതിനു ശേഷമായിരുന്നു കൊടിയേറ്റ്. കൊടിയേറ്റിനു ശേഷം കൊടിമര ചുവട്ടിൽ ദീപാരാധന നടന്നു. 25 കലശാഭിഷേകത്തിന് ശേഷമായിരുന്നു ഉച്ചപൂജ.

മീനമാസ പൂജയ്ക്കും ഉത്സവത്തിനും ദിനംപ്രതിയുള്ള എണ്ണം നിയന്ത്രിക്കാതെ ഭക്തരെ കടത്തി വിടുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിലവിൽ പ്രതിദിനം 15,000 ഭക്തർക്ക് പ്രവേശനം എന്ന വ്യവസ്ഥയാണ് മാറ്റുന്നത്.

കൊവിഡ് വ്യാപനത്തിൽ കുറവു വന്ന സാഹചര്യത്തിൽ ഭക്തരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ശബരിമല സ്‌പെഷൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ഇത്തരമൊരു തീരുമാനം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എടുത്തതായി സർക്കാർ വിശദീകരിച്ചത്. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ വിശദീകരണം രേഖപ്പെടുത്തി ഹർജി തീർപ്പാക്കി. മീനമാസ പൂജയ്ക്കായി മാർച്ച്‌ 19 വരെയാണ് നട തുറന്നിരിക്കുന്നത്.

Advertisement