ഐ സി യു പീഡന കേസിലെ അതിജീവിത നടത്തിവന്ന സമരം താല്കാലികമായി അവസാനിപ്പിച്ചു,വോട്ടിനില്ല കാരണം ഇങ്ങനെ

കോഴിക്കോട്. ഐ സി യു പീഡന കേസിലെ അതിജീവിത നടത്തിവന്ന സമരം താല്കാലികമായി അവസാനിപ്പിച്ചു. മൊഴി രേഖപ്പെടുത്തിയ ഡോ കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട്
3 ദിവസത്തിനകം ലഭ്യമാക്കാമെന്ന ഉറപ്പ് ലഭിച്ചെന്ന് അതിജീവിത പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കുമെന്നും അതിജിവിത പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിൽ നടത്തി വന്ന കുത്തിയിരുപ്പ് സമരമാണ് അതിജീവിത അവസാനിപ്പിച്ചത്. ഉത്തരമേഖല ഐജിയുമായി നടത്തിയ ചർച്ചയിൽ മൂന്നുദിവസത്തിനുള്ളിൽ ഡോക്ടർ കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് നൽകാമെന്ന ഉറപ്പ് ലഭിച്ചെന്ന് അതിജീവിത . അല്ലാത്തപക്ഷം വീണ്ടും സമരം ആരംഭിക്കും.

തനിക്കൊപ്പം സർക്കാരും രാഷ്ട്രീയ പാർട്ടികളും നിൽക്കുന്നില്ല. അതിനാൽ വോട്ട് ബഹിഷ്കരിക്കും.

കേസുമായി ബന്ധപ്പെട്ട് തൻ്റെ മൊഴി ഡോക്ടർ കെ വി പ്രീതി പൂർണമായും രേഖപ്പെടുത്തിയില്ലെന്നാണ് പരാതി. ഇതിൽ മെഡിക്കൽ കോളജ് അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിൽ തനിക്ക് അനുകൂലമായ കാര്യങ്ങൾ ഉണ്ടെന്നാണ് അതിജീവിതയുടെ വാദം.

Advertisement