പ്രസവത്തിനിടെ യുവതിയുടെ മരണം: നയാസിന്റെ ആദ്യ ഭാര്യയെകൂടി പോലീസ് പ്രതിചേര്‍ത്തു

Advertisement

തിരുവനന്തപുരത്ത് യുവതി വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ ഭർത്താവ് നയാസിന്റെ ആദ്യഭാര്യയെകൂടി പോലീസ് പ്രതിചേര്‍ത്തു. ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനപൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംഭവത്തിൽ അക്യുപംക്ചർ ചികിത്സകനായ ശിഹാബുദ്ദീൻ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്ന് നയാസ് പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36) കഴിഞ്ഞ ദിവസമാണ് അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. നവജാത ശിശുവും മരിച്ചിരുന്നു. ഇതിനു പിന്നാലെ, ഷമീറയ്ക്ക് ആധുനിക ചികിത്സ ലഭ്യമാക്കാതിരുന്ന ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീറയ്ക്ക് അക്യുപംക്ചർ ചികിത്സയാണ് നൽകിയതെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisement