ടിപി കേസ്, ഒരുപാട് അന്യായങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന വിധി

Advertisement

കൊച്ചി . ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി. പത്ത് പ്രതികള്‍ക്കെതിരായ വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. അതേസമയം സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട വിചാരണകോടതി വിധിയും ശരിവെച്ചു. അപ്പീല്‍ നല്‍കി പത്താം വര്‍ഷത്തിലാണ് ഹൈക്കോടതി വിധി പറയുന്നത്.

ടി.പി വധക്കേസിൽ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ആർ.എം.പി. ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.പി.മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നെന്നും കേസ് രാഷ്ട്രീയവത്കരിക്കാൻ യു.ഡി.എഫ് ആണ് ശ്രമിച്ചതെന്നും സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു
ടി.പി കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലിസ് അന്വേഷണത്തെ പ്രശംസിച്ചു

ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. വിചാരണക്കോടതി വിധി ശരിവെച്ച ഹൈക്കോടതി വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളി. കെ.കെ.രമയുടെ ഹര്‍ജിയില്‍ കെ.കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരടക്കം പ്രതികളും ഈ മാസം 26 ന് കോടതിയില്‍ ഹാജരാകണം. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്ന സര്‍ക്കാര്‍ ആവശ്യവും ഹൈക്കോടതി 26ന് പരിഗണിക്കും. അതേസമയം സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട കോടതി വിധി ഹൈക്കോടതിയും ശരിവെച്ചു. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായും പി.മോഹനന്റെ കാര്യത്തില്‍ അപ്പീല്‍ നല്‍കുമെന്നും കെ.കെ.രമ.

ടി.പി വധക്കേസിൽ കർട്ടനു പിന്നിലുള്ള നേതൃത്വത്തെ കണ്ടെത്താനുള്ള പോരാട്ടം തുടരുമെന്ന് ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു.പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നും പി.മോഹനനെ വെറുതെ വിട്ടതിന് എതിരെയും ആർ.എം.പി സുപ്രീം കോടതിയെ സമീപിക്കും

പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.

Advertisement