സിപിഐയിൽ പിന്തുടർച്ചാവകാശമോ, വിമര്‍ശനവുമായി ഇസ്മയില്‍

തിരുവനന്തപുരം .ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയത് തിടുക്കപ്പെട്ടെന്ന വിമർശനവുമായി
മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ , സിപിഐയിൽ പിന്തുടർച്ചാവകാശം ഇല്ലെന്ന് പരാമര്‍ശം. ബിനോയ് വിശ്വത്തിനായുള്ള കാനത്തിന്റെ കത്തിന് പരോക്ഷ വിമർശനം ,സംസ്ഥാന കൗൺസിലിൽ പുതിയ പേര് ഉയർന്നുവന്നേക്കാമെന്നും കെ ഇ ഇസ്മയിൽ പറഞ്ഞു. സംഘടനാകാര്യങ്ങൾ എവിടെ പറയണമെന്ന് മുതിര്‍ന്ന നേതാക്കൾക്ക് അറിയാമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.

കാനം രാജേന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കി എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ ഇത് ചോദ്യം ചെയ്യുകയാണ് മുതിർന്ന നേതാവായ കെ.ഇ.ഇസ്മയിൽ. കാനം രാജേന്ദ്രന്റെ കത്ത് തങ്ങളാരും കണ്ടിട്ടില്ല. ഭരണഘടനാനുസൃതമായാണ് പാർട്ടി പ്രവർത്തിക്കേണ്ടത്. താത്കാലിക സെക്രട്ടറിയുടെ അടിയന്തര ആവശ്യം ഉള്ളതായി തോന്നുന്നില്ലെന്നും കെ ഇ ഇസ്മായിൽ.

പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും ഉള്‍പ്പടെ നേതാക്കള്‍ പലരുടെ പേരും സെക്രട്ടറി പദത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ മരിക്കും മുമ്പ് കാനം രാജേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ വച്ച നിര്‍ദേശമാണ് ബിനോയ് വിശ്വത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിച്ചത്. മൂന്നു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് അവധി അപേക്ഷിച്ചിരുന്ന കാനം പകരം സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്.

കാനം രാജേന്ദ്രന്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയില്‍ മറ്റ് പേരുകളൊന്നും ഉയര്‍ന്നു വന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ പാര്‍ട്ടിക്കകത്ത് തന്നെയുള്ള പൊട്ടലും ചീറ്റലുമാണ് കെഇ ഇസ്മായിലിന്റെ പ്രതികരണത്തോടെ പുറത്തേക്ക് വരുന്നത്.

തിടുക്കപ്പെട്ട ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കിയതിൽ സിപിഐക്കകത്ത് അസ്വസ്ഥത പുകയുകയാണ്. സംഘടനാ കാര്യങ്ങൾ മുതിർന്ന നേതാക്കൾ പാർട്ടി വേദിയിൽ പറയണമെന്നായിരുന്നു വിഷയത്തിൽ ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഈ മാസം 28നു ചേരുന്ന സംസ്ഥാന കൗൺസിലിൽ തന്റെ സെക്രട്ടറി പദവിക്ക് അംഗീകാരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന സൂചനയാണ് കെ.ഇ.ഇസ്മയിലിന്റെ തുറന്നുപറച്ചിൽ

Advertisement