കളിത്തട്ടില്‍ കാലിടറി വീണ കുഞ്ഞു കലാകാരിയെ ഓര്‍ത്ത്

Advertisement

കൊച്ചി . ചവിട്ടുനാടകം ഗോതുരുത്തിന്‍റെ ജീവശ്വാസമാണ്.കുസാറ്റിലെ ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞ ആൻ റിഫ്റ്റ മുത്തച്ഛൻ ജോർജുകുട്ടിയുടെയും പിതാവ് റോയിയുടെയും കൈ പിടിച്ചാണ് ചവിട്ടുനാടക വേദിയില്‍ ചുവടുറപ്പിക്കുന്നത്.

ചവിട്ടുനാടക വേദിയിലെ പതിവു രാജകുമാരിയാണ് ഇന്നലെ സ്വര്‍ഗത്തിലേക്ക് പറന്നുപോയത്. നാടകവേദിയിലും പഠനത്തിലുമെല്ലാം സജീവമായി നിന്ന നുന്നുവിന്റെ വേർപാട് ഗോതുരുത്തിനെ കണ്ണീരിലാഴ്ത്തിയിരിക്കയാണ്.


ചവിട്ടുനാടക കളരിയിലെ ആശാനായ മുത്തച്ഛൻറെ കൊച്ചുമകൾ. അച്ഛൻറെ കൈപിടിച്ച് നാടക കളരിയിൽ എത്തിയപ്പോൾ മാലാഖ മുതൽ രാജകുമാരി വരെയായി. അച്ഛൻറെ നാടകത്തിൽ രാജകുമാരിയാക്കാന്‍ മറ്റാരേയും നോക്കേണ്ടിവന്നില്ല. ജൊവാൻ ഓഫ് ആർക്ക്, കാറൽസ്മാൻ ചരിതം, വിശുദ്ധ ഗീവർഗീസ്, സെന്റ് സെബാസ്റ്റ്യൻ തുടങ്ങി റോയ് സംവിധാനം ചെയ്ത നാടകങ്ങളിൽ ആൻ പല വേഷങ്ങളിൽ എത്തി. വീട്ടുമുറ്റത്തെ നാടക പരിശീലനം കണ്ടായിരുന്നു ആനിന്‍റെ ചുവടുകൾ ഉറച്ചത്.

ചവിട്ടുനാടകത്തിൽ സജീവമായിരുന്ന സഹോദരൻ റിഥുലാലിനൊപ്പം ഗോതുരത്തിലെ ഗ്രാമവേദികളിൽ തന്നെയായിരുന്നു നുന്നുവിന്റെയും കലാപ്രകടനം. അതുകൊണ്ടുതന്നെ ഏവർക്കും പ്രിയപ്പെട്ടവളായിരുന്നു ആൻ റിഫ്റ്റ. കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടക കലാസമിതിയുടെ ആശാനായിരുന്നു റോയ് ജോർജുകുട്ടി. ചവിട്ടുനാടകങ്ങളുടെ പരിശീലനം ആ വീട്ടുമുറ്റത്തേക്കാണ് ജീവവനറ്റ് നുന്നുവെത്തുന്നത്. തങ്ങള്‍ക്കിടയില്‍ നിന്നും വളര്‍ന്നുവന്ന കൊച്ചുകലാകാരിയെ വേര്‍പിരിഞ്ഞതിന്‍റെ ഞെട്ടലിലാണ് ഗ്രാമം.

Advertisement