സിപിഐ സംസ്ഥാന സെക്രട്ടറി അവധിയിൽ, കാനത്തിന്റെ അവധി കാൽപ്പാദം മുറിച്ച് മാറ്റി വിശ്രമിക്കുന്നതിനാൽ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടിയിൽ നിന്ന് മൂന്ന് മാസത്തെ അവധിയെടുത്തു. പ്രമേഹ രോഗവും അണുബാധയും മൂലം അദ്ദേഹത്തിന്റെ വലതു കാൽപാദം മുറിച്ചു മാറ്റേണ്ടിവന്നു. തുടർന്നാണ് പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കേണ്ടസാഹചര്യം ഉണ്ടായിരിക്കുന്നത്.

ഇടതു കാലിന് നേരത്തെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ട്. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാര്യമായ പ്രശ്നം ഒന്നും ഇല്ലാത്ത വലതു കാലിന്റെ അടിഭാഗത്തു മുറിവുണ്ടായി. പ്രമേഹം മൂലം അതു കരിഞ്ഞുമില്ല. രണ്ടു മാസമായിട്ടും കരിയാതെ തുടർന്നതോടെയാണ് ആശുപത്രിയിൽ എത്തിയത്. അപ്പോഴേക്കും പഴുപ്പു മുകളിലേക്കു കയറി. രണ്ടു വിരലുകൾ മുറിച്ചുകളയണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഓപ്പറേഷൻ സമയത്തു മൂന്നു വിരലുകൾ മുറിച്ചു. എന്നിട്ടും അണുബാധയ്ക്കു കുറവുണ്ടായില്ല. ഒടുവിൽ കഴിഞ്ഞ ചൊവ്വാഴ്ച പാദം തന്നെ മുറിച്ചു മാറ്റേണ്ടി വന്നു.

വളരെ പെട്ടെന്നാണു സ്ഥിതി ഇത്രയും മോശമായത്. പ്രമേഹം മാത്രമല്ല ഇതിനെല്ലാം കാരണം. നേരത്തെ എടുത്തിരുന്ന ഇൻസുലിന്റെ പകുതിയുടെ പകുതി പോലും ഇപ്പോൾ വേണ്ടി വരുന്നില്ല. മൂന്നൂ മാസം മുൻപു മറ്റു ചില ആരോഗ്യ പ്രശ്നങ്ങൾക്കു ചികിത്സ തേടിയിരുന്നു. അതും ഇപ്പോൾ പ്രയാസം ഉണ്ടാക്കുന്നില്ല. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ടു മാസത്തിനുള്ളിൽ അതു ചെയ്യാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാർട്ടിക്ക് നൽകി. 30ന് ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗം അതു പരിഗണിക്കും. അടുത്ത മാസം ദേശീയ നിർവാഹകസമിതി യോഗവും നടക്കുന്നുണ്ട്.

സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയില്ല. അവധി എടുക്കുന്ന സമയത്ത് ഒരു പകരം സംവിധാനം പാർട്ടി ആലോചിക്കും. അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും ഉണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഇക്കാലയളവിൽ കേരളത്തിൽ കൂടുതലായി ശ്രദ്ധിക്കേണ്ടിവരും. ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ സേവനവും ഇക്കാലയളവിൽ ഉപയോ​ഗിക്കും. എം എൻ സ്മാരക നവീകരണ പ്രവർത്തനങ്ങൾ വേ​ഗത്തിൽ പൂർത്തിയാക്കേണ്ടതുമുണ്ട്.

Advertisement