‘900 കോടി മാറ്റിവെക്കും, ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യും’: ധനമന്ത്രി

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. നാലു മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ പെൻഷൻ തുകയാണ് വിതരണം ചെയ്യുന്നത്. നവകേരള സദസ്സ് തുടങ്ങാനിരിക്കെയാണ് പെൻഷൻ വിതരണം വീണ്ടും തുടങ്ങുന്നത്.

ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ 57,604 കോടി രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്‌തിട്ടുണ്ടെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ 22,250 കോടി രൂപ നൽകി. 64 ലക്ഷം പേരാണ്‌ പെൻഷൻ ഡാറ്റാ ബേസിലുള്ളത്‌. മസ്‌റ്ററിങ്‌ ചെയ്‌തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവർക്ക്‌ മസ്‌റ്റിറിങ്‌ പൂർത്തിയാക്കുന്ന മാസംതന്നെ പെൻഷൻ ലഭിക്കുമെന്നും ധനമന്ത്രി അറിിച്ചു.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ കഴിയാത്തതെന്് ചീഫ് സെക്രട്ടറി ഡോ. വി വേണു ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് രാത്രി വൈകി പെൻഷൻ വിതരണം ചെയ്യുമെന്ന ധനമന്ത്രിയുടെ പ്രസ്താവന വരുന്നത്. കെഎസ്ആർടിസിയിലെ പെൻഷൻ വൈകുന്നതിനെതിരായ ഹർജിയിലാണ് ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായി സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അറിയിച്ചത് .ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയം പോലുള്ള ആഘോഷ പരിപാടികളേക്കാൾ മനുഷ്യൻറെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ചിലരുടെ കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ്തുറപ്പിക്കാൻ എന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Advertisement