പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം, 37കാരന് 5 വർഷം കഠിന തടവും പിഴയും

വയനാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും. വയനാട് നടവയൽ സ്വദേശിയായ മധു (37) വിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പറഞ്ഞത്.

കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന കെ എ എലിസബത്താണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി.ബബിത ഹാജരായി.

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗ്ഗീസ് ആണ് ശിക്ഷ വിധിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇടുക്കി പൊട്ടൻകാട് സ്വദേശി മണികണ്ഠൻ ആണ് പ്രതി.

ക്ഷേത്രത്തിൽ പൂജ ചെയ്യാൻ വന്ന പെൺകുട്ടിയെ ജാതകം നോക്കി തരാം എന്ന വ്യാജേനെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരിയെ എട്ട് വർഷം കഠിനതടവിന് ശിക്ഷിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. മണിയപ്പൻ പിള്ള എന്ന മണി പോറ്റിയെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം പോക്‌സോ കോടതി തടവിന് ശിക്ഷിച്ചത്. 2020ലാണ് കേസിന് ആസ്പദമായ സംഭവം. കോടതിയിൽ പ്രാണിക് ഹീലിംഗ് ചികിത്സയാണ് നടത്തിയതെന്ന് പ്രതി വിശദീകരിച്ചിരുന്നു. എന്നാൽ കോടതി ഇത് അം​ഗീകരിച്ചില്ല.

Advertisement