‘പിണറായി എന്നെ അയച്ചു, കുറച്ച് രേഖകൾ കിട്ടി’; ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ പരാമർശം വസ്തുതയെന്ന് പി ജയരാജൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ തന്നെക്കുറിച്ചുള്ള പരാമർശം ഉള്ളടക്കത്തിൽ വസ്തുതയാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. പിണറായി തന്നെ എംഎൽഎ ഹോസ്റ്റലിലേക്ക് അയച്ചുവെന്നും കുറച്ചു രേഖകൾ കിട്ടിയെന്നും പി ജയരാജൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ജയരാജൻ.

ഉമ്മൻചാണ്ടിയുടെ കുടുംബത്തിലെ പ്രശ്നങ്ങളെ കുറിച്ച് പറയുന്ന കത്തും കുറച്ചു രേഖകളും കിട്ടി. കിട്ടിയത് കൃത്യമായ ഉദ്ദേശങ്ങളോടെയായിരുന്നു. കുടുംബത്തിലെ പ്രശ്നങ്ങൾ രാഷ്ട്രീയത്തിലെ പ്രശ്നമാക്കി മാറ്റരുതെന്ന് പിണറായി പറഞ്ഞു. കോൺഗ്രസിന്റെ അകത്തെ ചേരി തിരിവിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിലൊരു കാര്യത്തിലെത്തിയത്. അക്കാര്യത്തിൽ സിപിഎം മൂല്യങ്ങൾ അധിഷ്ഠിതമായി പ്രവർത്തിച്ചു. കോൺഗ്രസിലെ ചില ആൾക്കാരാണ് ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അത്തരത്തിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്നാണ് അനുമാനിക്കുന്നത്. എഐസിസിയുടെ ആസ്ഥാനത്തിലും ആ രേഖകൾ എത്തിച്ചേർന്നിരുന്നുവെന്ന് ജയരാജൻ കൂട്ടിച്ചേർത്തു.

അതേസമയം, മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ട സംഭവത്തിലും ജയരാജൻ പ്രതികരിച്ചു. ഇങ്ങനെ ഒരു സംഭവം നടന്നത് താൻ നേരിട്ട് അറിഞ്ഞില്ല, മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഗവൺമെൻ്റ് വളരെ ഗൗരവത്തിൽ എടുത്തു എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. സംഭവത്തിൽ സി പി എം ഉറച്ച നിലപാട് സ്വീകരിച്ചുവെന്നും ജയരാജൻ പറഞ്ഞു.

ഖാദി വ്യവസായ ബോർഡ് 21.88 കോടിയുടെ ഉത്പന്നങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.7 കോടിയുടെ അധികവിൽപനയാണ് ഉണ്ടായത്. അധിക വില്പന കൈവരിച്ചത് വലിയ നേട്ടമാണ്. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 3 വരെ ഖാദി മേള എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. 153 കോടി രൂപയുടെ വിൽപനയാണ് ലക്ഷ്യമിടുന്നത്. വിദേശങ്ങളിലെക്കും ഖാദി ഉത്പന്നങ്ങൾ കയറ്റി അയക്കും. ഖാദി ബോർഡിൽ നിന്നും വായ്പ എടുത്തവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടത്തും. ഒക്ടോബർ 9ന് വിവിധ ജില്ലകളിലായി അദാലത്ത് നടത്തി വായ്പ എടുത്തവർക്ക് ആശ്വാസം നൽകുമെന്നും ജയരാജൻ പറഞ്ഞു.

Advertisement