നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാനാവാതെ കുടുംബം

Advertisement

കോഴിക്കോട്. നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാനാവാതെ കുടുംബം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരന്റെ കുടുംബമാണ് സഹായം അഭ്യർത്ഥിക്കുന്നത്. ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്നാണ് ആവശ്യം.

നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ മകനാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വെന്റിലേറ്ററിൽ കഴിയുന്ന ഈ കുട്ടിയുടെ ചികിത്സയ്ക്കാണ് ബന്ധപ്പെട്ടവർ സഹായം അഭ്യർത്ഥിക്കുന്നത്. ഒരാഴ്ചത്തെ ചികിത്സ ചെലവ് 5 ലക്ഷത്തോളം രൂപ വന്നതായി കുടുംബം പറയുന്നു. മുഹമ്മദലിയുടെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബം. ഇതിനൊപ്പം മകൻ 9 വയസ്സുകാരന്റെ ഭാരിച്ച ചികിത്സാ ചെലവ് കുടുംബത്തെ ദുരിതത്തിലാക്കുന്നു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്ന് തിരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ് എം മുനീർ പറഞ്ഞു.

നിലവിൽ നാലുപേരാണ് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. മൂന്നുപേർ സ്വകാര്യ ആശുപത്രികളിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ആണ്. സ്വകാര്യ ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സ സൗജന്യമാക്കാൻ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇടപെടണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ഒരു കൃത്യതയും ഇതിനോടകം സര്‍ക്കാര്‍ വരുത്തിയില്ലെന്നതാണ് ശ്രദ്ധേയം


Advertisement