ചെക്ക് പോസ്റ്റുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്

Advertisement

സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്. പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കടത്തിവിടുന്നതിനായി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി പരിശോധനയില്‍ കണ്ടെത്തി. രാവിലെ 5.30 മുതലാണ് ഒരേ സമയം സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ് നടന്നത്.
എക്സൈസ് വകുപ്പിന്റെ കീഴിലുള്ള 39 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും, മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലെ 19 ചെക്ക് പോസ്റ്റുകളിലും, മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 കന്നുകാലി ചെക്ക് പോസ്റ്റുകളിലുമാണ് ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടിന്റെ ഭാഗമായി മിന്നല്‍ പരിശോധന നടത്തിയത്.
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം ഏജന്റിന്റെ കൈവശത്തുനിന്നും 1,900 രൂപയും, കൊല്ലം ജില്ലയിലെ ആര്യങ്കാവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റിലെ ഓഫീസ് അസിസ്റ്റന്റിന്റെ മേശപ്പുറത്തു നിന്നും 6,000 രൂപയും, പാലക്കാട് ജില്ലയിലെ ഗോപാലപുരം മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ നിന്നും 3,950 രൂപയും പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക് പോസ്റ്റില്‍ ഓഫീസിനകത്തു നിന്നും 4,700 രൂപയും വിജിലന്‍സ് പിടികൂടി.

Advertisement