രാത്രിയിൽ മദ്യം കടത്തി, കൂടിയ വിലയിൽ മറിച്ചു വിൽപന; കൺസ്യൂമർഫെഡ് ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിൽ

Advertisement

തൃശൂർ: വിൽപന സമയം കഴിഞ്ഞ് കൺസ്യൂമർഫെഡ് ഔട്‌ലെറ്റിൽ നിന്നു രാത്രി വൻതോതിൽ മദ്യം കടത്തി, കൂടിയ വിലയിൽ മറിച്ചുവിറ്റ കൺസ്യൂമർഫെഡ് ജീവനക്കാരനും കൂട്ടാളികളും ‍എക്‌സൈസ് പിടിയിൽ. പൂത്തോൾ കൺസ്യൂമർഫെഡ് ഔട്‌ലെറ്റിലെ ജീവനക്കാരനായ ഒല്ലൂക്കര മഠത്തിൽപറമ്പിൽ ജയദേവ്, കൂട്ടാളികളായ കുന്നംകുളം ചെറുവത്തൂർ മെറീഷ്, മുല്ലക്കര തോണിപുരക്കൽ അഭിലാഷ് എന്നിവരെയാണു തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൽ അഷ്റഫും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു 60 കുപ്പി മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തു.

കൺസ്യൂമർഫെഡ് ഔട്‌ലെറ്റ് രാത്രി ഒൻപതിന് അടച്ചതിനു ശേഷം കുറച്ചുനാളായി മദ്യം വൻതോതിൽ പുറത്തു കടത്തുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു. തുടർന്നു ജീവനക്കാരനായ ജയദേവ് നിരീക്ഷണത്തിലായിരുന്നു. കമ്പനി എക്സിക്യൂട്ടീവുകളുടെ വേഷത്തിൽ സ്കൂട്ടറിൽ ബാഗുകളിലാക്കിയാണു മദ്യം കടത്തിയിരുന്നത്. മൊത്തമായി മദ്യം വിൽപന ശാലയ്ക്കു പുറത്തെത്തിക്കുന്ന ജയദേവിനു വലിയ തുക കമ്മിഷനായി മദ്യക്കച്ചവടക്കാർ നൽകിയിരുന്നതായി മറ്റു പ്രതികൾ മൊഴിനൽകി.

ഇതോടൊപ്പം കൂടിയ വിലയ്ക്കാണ് ഇവർ മദ്യം ആവശ്യക്കാർക്കു നൽകിയിരുന്നത്. കൺസ്യൂമർഫെഡ് ഷോപ്പിൽ നിന്നു മദ്യം പുറത്തെത്തിക്കുന്നതിൽ കൂടുതൽ ജീവനക്കാർക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായും വിശദമായി അന്വേഷണം നടത്തുമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ ടി.ആർ. സുനിൽകുമാർ, എൻ.യു. ശിവൻ, സിഇഒമാരായ പി.വി. വിശാൽ, ആർ. അനീഷ്കുമാർ, വി.തൗഫീക് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Advertisement