പൊട്ടിത്തെറിച്ചത് ഇൻഹെയിലറുകളോ മൊബൈലോ; മാവേലിക്കര സംഭവത്തിൽ കാരണം തേടി പൊലീസ്

ആലപ്പുഴ: മാവേലിക്കരയിൽ കാർ കത്തി യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണം തേടി പൊലീസ്. മരിച്ച കൃഷ്ണപ്രകാശ് ആസ്മയ്ക്ക് ചികിത്സ തേടിയിരുന്നതിനാൽ ഇൻഹെയിലറുകൾ കാറിൽ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോയെന്ന കാര്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

ഇൻഹെയിലറുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നത്. ഇതിനൊപ്പം കൃഷ്ണപ്രകാശിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ട് അല്ല അപകടത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനം പരിശോധിച്ച ഫോറൻസിക് സംഘം ജില്ലാ പൊലീസ് മേധാവിക്ക് ഉടൻ റിപ്പോർട്ട് കൈമാറും.

കഴിഞ്ഞദിവസമാണ് കാറിന് തീ പിടിച്ച് 35കാരൻ മരിച്ചത്. മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ കൃഷ്ണ പ്രകാശ് എന്ന കണ്ണനാണ് മരിച്ചത്. രാത്രി 12 മണിയോടെ കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയർഫോഴ്‌സ് വന്ന് തീയണച്ചെങ്കിലും കൃഷ്ണപ്രകാശിനെ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തുകയായിരുന്നു. സീറ്റ് ബെൽറ്റും ഹാൻഡ് ബ്രേക്കും ഇട്ട നിലയിലായിരുന്നു. ഫ്യൂസ് യൂണിറ്റിലോ ബാറ്ററി ടെർമിനലിലോ തകരാറില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു.

തീ പിടിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ ആകാം?

കാറുകൾക്ക് തീപിടിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ ആകാം, എന്ത് തരത്തിലുള്ള മുൻകരുതലുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളെ തടയാൻ വേണ്ടത്. ഈ വിഷയത്തിലൊരു അഭിപ്രായം വ്യക്തമാക്കുകയാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മുൻ പ്രൊഫസറും ഐഐടി ചെന്നൈ പൂർവ്വ നിദ്യാർത്ഥിയുമായ രാജീവ്. വാഹനങ്ങളുടെ സ്ഥിരം മെയിന്റനൻസ് ചെയ്യാത്തതാണ് പലപ്പോഴും കാറുകൾക്ക് തീപിടിക്കുന്നതിന് പ്രധാന കാരണമായി കാണപ്പെടുന്നതെന്ന് രാജീവ് പറയുന്നു.

കാറുകളിൽ റെഗുലർ മെയിന്റൻസ് ആവശ്യമായി വരാറുണ്ട്. കാറ് വളരെ ലളിതമായി തോന്നുമെങ്കിലും കാറിനകത്ത് കോംപ്ലിക്കേറ്റഡായുള്ള സിസ്റ്റമുണ്ട്. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാൽ അവ കൃത്യമായി ചെയ്യാത്തതാണ് ഒരു കാരണം. ഉദാഹരണത്തിന്, ഓയിൽ ലെവൽ നോക്കണം. കൂളെന്റിന് ലെവലുണ്ട്. അത് പരിശോധിക്കണം. കൂടാതെ ലൂബ്രിക്കേറ്റിംഗ് ഓയിൽ എന്നിവയുടെ ലെവൽ പരിശോധിക്കൽ നിർബന്ധമാണ്. കാരണം ഇതിലെ എല്ലാ ഭാഗങ്ങളും മൂവ് ചെയ്യുന്നതാണ്. മൂവ് ചെയ്യുന്നതിനനുസരിച്ച് ചൂടാവും. ചൂട് പരമാവധി നിയന്ത്രിക്കുന്നത് കൂളെന്റും ലൂബ്രിക്കേറ്റിംഗ് ഓയിലുമാണ്. ഇവ കൃത്യമായി പരിശോധിക്കുന്നില്ലെങ്കിൽ ആ ഏരിയ ചൂടായി തീ പിടിക്കാൻ സാധ്യതയുണ്ട്.

ലോ ക്വാളിറ്റിയിൽ അഡീഷണലായി കാറിനകത്ത് നടത്തുന്ന ഇലക്ട്രിക്കൽ ഫിറ്റിംഗുകൾ അപകടകരമാണ്. കമ്പനിയുടേതല്ലാതെ പ്രത്യേകമായി ചെയ്യുന്ന വളരെ ലോ ക്വാളിറ്റിയിലുള്ള ക്യാമറകൾ ഉൾപ്പെടെ പ്രശ്‌നമാണ്. ഇത്തരത്തിലുള്ള വയറിംഗുകൾ കണക്റ്റ് ചെയ്യുന്നത് കമ്പനി വയറിങ്ങിലെ ഇൻസുലേഷൻ കട്ട് ചെയ്താണ്. എന്നാലത് പ്രോപ്പറായി ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നത് അതിലൂടെയുള്ള കറന്റ് കൂടുതലാവുകയോ ചെയ്താൽ വയർ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് മൂലം വാഹനങ്ങൾ കത്താൻ കാരണമാവാം. കൂടാതെ ഫ്യുയൽ സിസ്റ്റത്തിന്റെ പ്രശ്‌നം. എഞ്ചിൻ സ്റ്റാർട്ടായി ഓടിക്കഴിഞ്ഞാൽ വണ്ടിയുടെ എഞ്ചിൻ കേബിൾ ചൂടായിക്കഴിയും. ആ ചൂടിൽ പെട്രോൾ വളരെ പെട്ടെന്ന് കത്താൻ സാധ്യതയുണ്ട്. ഈ സാധ്യത മുൻകൂട്ടി അറിയാൻ കഴിയും. വണ്ടിയെടുക്കുമ്പോൾ ഓയിൽ തുളുമ്പി കിടക്കുക, അല്ലെങ്കിൽ ഫ്യൂസ് ഇടക്കിടെ പോവുകയൊക്കെ കണ്ടാൽ വാഹനങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

ഫ്യൂസുകൾ സാധാരണ ഗതിയിൽ പോവാറില്ല. അത് ഷോർട്ട് ആവുന്നത് കൊണ്ടാണ് പോവുന്നത്. ഇങ്ങനെ ശ്രദ്ധയിൽ കണ്ടാൽ പെട്ടെന്ന് അത് മാറ്റിയിടണം. അത് പരിശോധിച്ച് ഷോർട്ട് ഉണ്ടോന്ന് നോക്കണം. വാഹനങ്ങൾ കത്തുന്നതിന് ഇലക്ട്രിക്കലാണ് പ്രധാനപ്പെട്ട കാരണമെങ്കിലും മറ്റനേകം കാരണങ്ങളുമുണ്ട്. ബ്രേക്കിംഗ് സിസ്റ്റത്തിൽ ബ്രേക്ക് ജാമായിരിക്കുമ്പോഴോ ചൂടായി സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. ഡോറിന്റെ ലോക്ക് ഇലക്ട്രിക്കൽ സിസ്റ്റമാണ്. വണ്ടി എടുക്കുമ്പോൾ തന്നെ പലപ്പോഴും ഇലക്ട്രിക്കൽ സിസ്റ്റമുപയോഗിച്ച് വണ്ടി ലോക്ക് ചെയ്ത് വെക്കുന്നതാണ് പതിവ്. വാഹനം കത്തുമ്പോൾ ഇലക്ട്രിക്കൽ സിസ്റ്റം മുഴുവനായും പരാജയപ്പെടും. ആ സമയത്ത് വാഹനം പ്രെസ് ചെയ്താൽ ഡോർ തുറക്കില്ല. അതുകൊണ്ടാണ് അപകടത്തിൽ പെടുന്നവർ കാറിൽ കുടുങ്ങുന്ന സാഹചര്യം ഉണ്ടാവുന്നത്.

Advertisement