പ്രണയം നടിച്ച് പീഡനം, നഗ്ന ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ചെന്നൈയിലെത്തി പൊലീസ്, അറസ്റ്റ്

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപ്പടി നസ്രത്ത് സ്വദേശി നിൻസൺ എന്നു വിളിക്കുന്ന ലൂയിസ് പീറ്ററിനെ(27)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഫോട്ടോകൾ എടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി.

തോപ്പുംപടി പൊലീസ് ചെന്നൈയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ തനിക്കെതിരെ പൊലീസ് കേസെടുത്തെ വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതി വയനാട്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ശശിധരൻ ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി എസിപി കെ.ആർ മനോജിന്റെ നേതൃത്വത്തിൽ തോപ്പുംപടി പൊലീസ് സ്റ്റേഷനിലെ എസ്. ഐ സെബാസ്റ്റ്യൻ പി .ചാക്കോ എ.എസ്.ഐ മാരായ ശ്രീകുമാർ, ഉത്തംകുമാർ, അനിൽകുമാർ, സിപിഒമാരായ ബിബിൻ മോൻ, വിശാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അതിനിടെ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി മോഷണ ശ്രമം നടത്തിയ കേസിൽ യുവാവ് പൊലീസിൻറെ പിടിയിലായി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയായ വേലമടം വീട്ടിൽ ഗണേശൻ മകൻ അർജുൻ (26) നെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു
തൃക്കാക്കരയിൽ കന്യാസ്ത്രീകൾ നടത്തിവരുന്ന വിമല ഭവനിലും ,ജ്യോതിസ് ഹോസ്റ്റലിലും ഇക്കഴിഞ്ഞ 28 ന് പുലർച്ചെ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയ അർജുൻ ജനൽ ചില്ലുകളും സിസിടിവി ക്യാമറകളും, ടെറസിലെ സീലിങ്ങുകളും അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണ ശ്രമം നടത്തി എന്നാണ് പരാതി.

സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ തൃക്കാക്കര പോലീസ് വിരലടയാള വിദഗ്ധരുടെയും പൊലീസ് സൈബർ വിദഗ്ധരുടെയും സാഹയത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരന്റെ നിർദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി ബേബിയുടെ നേതൃത്വത്തിലുളള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement