ബ്രെയിൻ ഈറ്റിംഗ് അമീബ: മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്ന് ആരോഗ്യമന്ത്രി

Advertisement

തിരുവനന്തപുരം:
അപൂർവ രോഗമായ ബ്രെയിൻ ഈറ്റിംഗ് അമീബ(നെയ്‌ഗ്ലെറിയ ഫൗളറി) ബാധിച്ച് ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇത് തീർത്തും അത്യപൂർവമായ രോഗമാണ്. ഈ അമീബ അറിയപ്പെടുന്നത് തന്നെ ബ്രെയിൻ ഈറ്റർ എന്നാണ്. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരില്ല. ആലപ്പുഴയിലെ വിദ്യാർഥിയുടെ കാര്യത്തിൽ സംഭവിച്ചത് തികച്ചും നിർഭാഗ്യകരമായി പോയെന്നും മന്ത്രി പറഞ്ഞു.

ഈ രോഗം ബാധിച്ചവരെല്ലാം തന്നെ മരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. 100 ശതമാനമാണ് അസുഖം ബാധിച്ചാലുള്ള മരണനിരക്ക്. സാധാരണയായി എല്ലാ ജലാശയങ്ങളിലും ഇത് കാണാം. പക്ഷേ വളരെ വിരളമായിരിക്കും. പതിനായിരക്കണക്കിന് ആളുകളിൽ ഒരാൾക്ക് മാത്രമാണ് ഇത് ബാധിക്കുക. അമീബ മൂക്കിനുള്ളിലെ നേർത്ത തൊലിയിലൂടെ തലച്ചോറിലേക്ക് പ്രവേശിച്ച് തലച്ചോറിനെ വളരെ ഗുരുതരമായി ബാധിക്കുകയാണ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

പനി, തലവേദന, ഛർദി, അപസ്മാരം, തുടങ്ങിയവയാണ് ലക്ഷണങ്ങൾ. 29ാം തീയതിയാണ് കുട്ടിക്ക് പനി ബാധിച്ചത്. ഒന്നാം തീയതി തലവേദനയും കാഴ്ച മങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങളും അനുഭവപ്പെട്ടു. പരസ്പര ബന്ധമില്ലാതെ പെരുമാറുകയും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. വീടിന് അടുത്തുള്ള കുളങ്ങളിലൊക്കെ കുട്ടി കുളിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. തികച്ചും നിർഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽകുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്താണ് മരിച്ചത്.

Advertisement