ആ സംശയം വിദ്യയുടെ വിദ്യ വെളിച്ചത്താക്കി

Advertisement

കൊച്ചി. ഒരധ്യാപികയ്ക്കുണ്ടായ സംശയം ആണ് ആരും അറിയാതെ നടന്നുപോകുമായിരുന്ന കെ വിദ്യയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. അധ്യാപകനിയമനത്തിനായി എത്തിയ വിദ്യക്ക് കുരുക്കായത് ഇന്റര്‍വ്യൂ ബോര്‍ഡിലെ സബ്ജക്ട് എക്‌സ്‌പെര്‍ട്ടിന് തോന്നിയ സംശയം.ചിറ്റൂര്‍ കോളജിലെ മലയാളം അധ്യാപിക ശ്രീപ്രിയ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയത്.പൊലീസിന്റെ തുടര്‍നീക്കങ്ങള്‍ക്ക് സഹായകമാകും എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശ്രീപ്രിയയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം അധ്യാപക നിയമനത്തിന് എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ വ്യാജ രേഖ ചമച്ച കേസില്‍ അന്വേഷണസംഘം കൂടുതല്‍ പരിശോധനകള്‍ക്കായി ഇന്ന് പാലക്കാട് പത്തിരിപ്പാല ഗവണ്‍മെന്റ് കോളേജിലെത്തും.പ്രിന്‍സിപ്പലിന്റെയും മറ്റ് അധ്യാപകരുടേയും മൊഴി അഗളി പൊലീസ് വിശദമായി രേഖപ്പെടുത്തും.കോളേജില്‍ അധ്യാപികയായി പ്രവേശിക്കുന്നതിന് വിദ്യ വ്യാജരേഖകള്‍ സമര്‍പ്പിച്ചിരുന്നില്ലെന്ന് നേരത്തെ കോളജ് പ്രിന്‍സിപ്പല്‍ മൊഴി നല്‍കിയിരുന്നു.എന്നാല്‍ ഈ വാദം പൊലീസ് പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പൊലീസിന്റെ അന്വേഷണം.

ഒരു യുവതിക്ക് വലിയ ഒരു സംഘത്തിന്‍റെ പിന്‍ബലമില്ലാതെ എങ്ങനെ ഒളിവില്‍ തുടരാനാകും എന്നചോദ്യം എതിര്‍പക്ഷം ഉന്നയിക്കുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് 12 ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്തതില്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിദ്യ കോഴിക്കോട്ടേക്ക് കടന്നെന്ന സംശയത്തെതുടര്‍ന്ന് കോഴിക്കോട് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്,വിദ്യയുടെ പി എച്ച് ഡി പ്രവേശന ക്രമക്കേടില്‍ അന്വേഷണം വൈകുന്നു എന്ന ആരോപണത്തിന് പിന്നാലെ കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ ലീഗല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അന്വേഷണവും ഇന്ന് ആരംഭിക്കും.സംവരണഅട്ടിമറി നടന്നിട്ടുണ്ടോ എന്നാ കാര്യവും അന്വേഷണസംഘം പരിശോധിക്കും

Advertisement