വിദ്യയ്ക്ക് വേണ്ടി പിഎച്ച്ഡി പ്രവേശനത്തിനായി വഴിവിട്ട നീക്കങ്ങൾ, തെളിവ് പുറത്ത്

കണ്ണൂർ : വ്യാജ പ്രവൃത്തി പരിചയ രേഖ സമർപ്പിച്ച് ജോലിക്ക് ശ്രമിച്ച മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ കാലടി സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിനായി നടത്തിയ വഴിവിട്ട നീക്കങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്. ചട്ടം മറികടന്ന് റിസർച്ച് കമ്മിറ്റി വിദ്യയുടെ പേര് തിരുകി കയറ്റിയ യോഗത്തിന്റെ മിനുട്ട്സ് പുറത്ത് വന്നു.

പതിനഞ്ചാം പേരുകാരിയായാണ് വിദ്യയെ ഉൾപെടുത്തിയത്. ആദ്യ പത്തു പേരിൽ രണ്ട് ആളുകളുടെ പേരിന് സമീപം എസ് സി- എസ് ടി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യയടക്കം അഞ്ചു പേരെ പുതുതായി ഉൾപ്പെടുത്തിയപ്പോൾ പക്ഷേ സംവരണം പാലിച്ചില്ലെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. 2019 ഡിസംബർ 16 ന് ചേർന്ന കാലടി സർവ്വകലാശാല റിസർച്ച് കമ്മിറ്റി യോഗത്തിന്റെ മിനുട്സാണ് ഇപ്പോൾ പുറത്ത് വന്നത്.

അതേ സമയം, വിദ്യക്കെതിരെ കാലടി സർവകലാശാലയിലെ മലയാളം വിഭാഗം രംഗത്തെത്തി. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. സംവരണം അട്ടിമറിച്ചാണ് കാലടി സർവ്വകലാശാലയിൽ ഗവേഷണത്തിന് വിദ്യ പ്രവേശനം നേടിയതെന്ന് ആരോപണം ഉയർന്നിരുന്നു. വിദ്യ 2020 ൽ റെഗുലർ പി എച്ച് ഡി തുടങ്ങി. അടുത്തവർഷം പാർട്ട്‌ ടൈമിലേക്ക് മാറി. പി എച്ച് ഡി സ്റ്റൈപ്പൻഡും കോളേജിലെ ശമ്പളവും വിദ്യ ഒരുമിച്ച് കൈപ്പറ്റിയിട്ടില്ലെന്നും ഗൈഡ് ബിച്ചു എക്സ് മലയിൽ പറഞ്ഞു. വിദ്യ ചെയ്തത് വളരെ മോശമായ കാര്യമാണ്. അധ്യാപകർ വിദ്യാർഥികളെ സംരക്ഷിക്കുമെന്ന സന്ദേശം നൽകാതിരിക്കാനാണ് ഗൈഡ് ഷിപ്പിൽ നിന്നും ഒഴിഞ്ഞതെന്നും അവ‍ർ പറഞ്ഞു.

Advertisement